മന്ത്രിസ്ഥാനങ്ങൾ പാർട്ടിയും മുന്നണിയും ആലോചിക്കും
കെ.പി.ഉദയഭാനു സി.പി.എം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത് 2015ലാണ്. അതിനുശേഷം രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകൾ, കോന്നി ഉപതിരഞ്ഞെടുപ്പ്, പാർലമെന്റ് തിരഞ്ഞെടുപ്പ്, തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് എന്നിവ നടന്നു. എല്ലാ തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടായ കാലമാണിത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിൽ നൂറ് മാർക്കും നേടിയിരിക്കുകയാണ് എൽ.ഡി.എഫ്. മുന്നണിയെ നയിക്കുന്ന പ്രധാന കക്ഷിയുടെ നേതാവായ ഉദയഭാനു തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുന്നു.
? നിയമസഭ തിരഞ്ഞെടുപ്പിൽ അഞ്ചിൽ അഞ്ച് മണ്ഡലങ്ങളും നേടിയിരിക്കുകയാണ് എൽ.ഡി.എഫ്. എങ്ങനെ വിലയിരുത്തുന്നു.
ഇടതു മുന്നണി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും എൽ.ഡി.എഫിന്റെ കൂട്ടായ നേതൃത്വവുമാണ് വിജയത്തിനാധാരം. എൽ.ഡി.എഫ് എെക്യത്തോടെയാണ് ജില്ലയിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജനങ്ങൾ വികസനത്തിനൊപ്പം നിന്നു. ജില്ലയിലെ അഞ്ച് എം.എൽ.എമാരും മികച്ച പ്രവർത്തനമാണ് നടത്തിയത്. സർക്കാരിന്റെ വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ ആത്മാർത്ഥത കാട്ടി. കക്ഷിരാഷ്ട്രീയം നോക്കാതെ ജനങ്ങളെ ഒന്നായി കണ്ട് മണ്ഡലങ്ങളിൽ വികസനമെത്തിച്ചതുകൊണ്ടാണ് അഞ്ചിലും വിജയിക്കാൻ കഴിഞ്ഞത്.
?കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കുറച്ചുകാലം മാത്രമേ ജില്ലയ്ക്ക് മന്ത്രിയുണ്ടായിരുന്നുള്ളൂ. ഇത്തവണ കൂടുതൽ മന്ത്രിമാർ വേണമെന്ന നിലപാട് ജില്ലാ നേതൃത്വത്തിനുണ്ടോ.
അക്കാര്യങ്ങളെല്ലാം പാർട്ടിയും മുന്നണിയും ചേർന്ന് ആലോചിച്ച് തീരുമാനിക്കും.
? സി.പി.എം ജില്ലാ സെക്രട്ടറിയായി ആറ് വർഷം പൂർത്തിയാകുന്നതിനിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിന് വലിയ നേട്ടമാണ് ഉണ്ടായത്. വ്യക്തിപരമായി ഇത് വലിയ അഭിമാനമുണ്ടാക്കുന്നില്ലേ.
സി.പി.എമ്മും എൽ.ഡി.എഫും വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രധാന്യം നൽകുന്നവരല്ല. കൂട്ടായ ആലോചനകളും പ്രവർത്തനങ്ങളുമാണ് പാർട്ടിയുടെയും മുന്നണിയുടെയും രീതി. ജില്ലാ സെക്രട്ടറിയെന്ന നിലയിൽ പാർട്ടിയുടെ താഴേത്തട്ടിൽ വരെയെത്തി പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ സഖാക്കളും പാർട്ടി അനുഭാവികളും ആത്മാർത്ഥമായി പ്രവർത്തിച്ചതുകൊണ്ടാണ് ഉജ്വല വിജയം നേടാനായത്.
? യു.ഡി.എഫ് തുടർച്ചയായി തോൽവി ഏറ്റുവാങ്ങുന്നത് അവരുടെ സംഘടനാ പിഴവുകൾ കൊണ്ടാണോ.
എൽ.ഡി.എഫിന്റെ നയങ്ങളും പരിപാടികളും ജനങ്ങൾ അംഗീകരിക്കുന്നതു കൊണ്ടാണ് ഞങ്ങൾ വിജയിക്കുന്നത്. സർക്കാരിന്റെ വികസന പദ്ധതികളെയും കൊവിഡ് പ്രതിരോധ നടപടികളെയും അട്ടിമറിക്കാൻ ശ്രമിച്ചവരാണ് യു.ഡി.എഫും ബി.ജെ.പിയും. അതും ജനങ്ങൾ തിരിച്ചറിഞ്ഞു.
? അടൂരിലും റാന്നിയിലും എൽ.ഡി.എഫിന് ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ വലിയ തോതിൽ കുറഞ്ഞു.
തിരഞ്ഞെടുപ്പിൽ വിജയമാണ് പ്രധാനം. രണ്ട് മണ്ഡലങ്ങളിലും ഭൂരിപക്ഷം കുറഞ്ഞത് എന്തുകൊണ്ടാണെന്ന് പാർട്ടിയും മുന്നണിയും പരിശോധിക്കും.
? റാന്നിയിൽ സി.പി.എം സജീവമല്ലായിരുന്നു എന്ന് വിമർശനമുണ്ട്.
എൽ.ഡി.എഫ് അവിടെ ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. ഒരു പരാതിയുമില്ല.
? എൻ.ഡി.എയുടെ വോട്ടുകൾ വലിയ തോതിൽ കുറഞ്ഞത് ആരെയാണ് സഹായിച്ചത്.
എൻ.ഡി.എയ്ക്ക് ജില്ലയിൽ ഒാരോ മണ്ഡലങ്ങളിലും എണ്ണായിരം മുതൽ പതിനായിരം വരെ വോട്ടുകളാണ് കുറഞ്ഞത്. അവർക്ക് 2016നേക്കാൾ കൂടുതൽ വോട്ടുകൾ വരേണ്ടതല്ലേ. കോൺഗ്രസും ബി.ജെ.പിയും നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ അവജ്ഞയോടെ തള്ളുകയായിരുന്നു. എല്ലാ രംഗത്തും ജില്ലയിൽ എൽ.ഡി.എഫ് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിക്കുകയായിരുന്നു. തെറ്റായ പ്രചരണം നടത്തിയ യു.ഡി.എഫിനെയും ബി.ജെ.പിയും ജനങ്ങൾ അകറ്റിനിറുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |