തണ്ണിത്തോട് : സഞ്ചാരികളുടെ പറുദീസയായിരുന്ന അടവിയിൽ കൊവിഡിന്റെ രണ്ടാം വരവോടുകൂടി ആളനക്കമില്ലാതായി. ഇന്നലെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അടവിയും പരിസര പ്രദേശങ്ങളും വിജനമായി. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചതിനെ തുടർന്ന് ഇവിടുത്തെ കുട്ടവഞ്ചി സവാരി നിലച്ചു. ഭാഗീക ലോക്ക് ഡൗൺ പ്രഖാപിച്ചതിന് ശേഷം ഒരാഴ്ച ഇവിടുത്തെ തുഴച്ചിൽക്കാർക്ക് കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ മറ്റ് ജോലികൾ നൽകിയിരുന്നുവെങ്കിലും ഇപ്പോൾ അതും ഇല്ലാതായി. എലിമുള്ളംപ്ലാക്കൽ, മണ്ണീറ വനസംരക്ഷണ സമിതിയിലെ അംഗങ്ങളാണ് തുഴച്ചിൽക്കാർ. അടവിയിലെ കുട്ടവഞ്ചികളെല്ലാം ഇപ്പോൾ കരയ്ക്ക് കയറ്റി വച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരുവർഷമായി വിനോദ സഞ്ചാരികൾ നാമമാത്രമായിരുന്നു. കൊവിഡ് വ്യാപനത്തിന് മുൻപ് അൻപതിനായിരം മുതൽ എഴുപതിനായിരം വരെയായിരുന്നു ഇവിടുത്തെ ദിവസവരുമാനം .അവധി ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും വരുമാനം ഒന്നരലക്ഷത്തിലധികവും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ എത്തിയിരുന്നു. കോന്നി - തണ്ണിത്തോട് വനപാതയിൽ വനസംരക്ഷണ സമിതിയിലെ വനിതകൾ നടത്തിയിരുന്ന ആരണ്യകം എക്കോ ഷോപ്പും കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിക്കുന്നില്ല.
ബാംബൂ ഹട്ടുകൾ നശിക്കുന്നു
സഞ്ചാരികളില്ലാതായ പേരുവാലിയിലെ ബാംബു ഹട്ടുകളുടെ മുകളിൽ രണ്ടു ആഴ്ചകൾക്കു മുൻപ് വേനൽ മഴയിൽ മരം ഒടിഞ്ഞു വീണത് ഇതുവരെ മുറിച്ചു മാറ്റിയിട്ടില്ല. ബാംബൂ ഹട്ടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉള്ളതിനാൽ ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ പരിശോധിച്ച ശേഷമേ മരം മുറിച്ചു മാറ്റി അറ്റകുറ്റ പണികൾ നടത്താൻ കഴിയൂവെന്ന് വനപാലകർ പറഞ്ഞു. ബാംബു ഹട്ടുകൾക്ക് വന്യമൃഗശല്യം ഉള്ളതിനാൽ രാത്രിയും പകലും വനംവകുപ്പ് വച്ച് മാൻമാർ കാവലുണ്ട്.
കഴിഞ്ഞ ലോക്ക് ഡൗൺ സമയത്തു തൊഴിൽ നഷ്ടപെട്ട തുഴച്ചിൽക്കാർക്ക് വനംവകുപ്പ് ഭക്ഷ്യ ധാന്യകിറ്റുകളും
വേതനവും നൽകിയിരുന്നു. ഇത്തവണ അധികൃതരുടെ ഭാഗത്ത് നിന്നുള്ള തീരുമാനങ്ങൾ അറിവായിട്ടില്ല.
തുഴച്ചിൽക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |