പത്തനംതിട്ട: മെഴുവേലി ഗ്രാമവുമായി ആത്മബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു കെ.ആർ.ഗൗരി അമ്മ. ഇലവുംതിട്ടയിലെ സരസകവി മൂലൂർ സ്മാരകം സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ ഭാഗമാക്കുന്നതിനും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഏകദേശം എഴുപത് വർഷം മുൻപ് ഇളയ സഹോദരി കെ.ആർ.ഗോമതി അമ്മയെ മെഴുവേലി ആലക്കോട്ട് മലയിൽ വീട്ടിൽ പി.എൻ. ചന്ദ്രസേനൻ വിവാഹം കഴിച്ചുകൊണ്ടുവന്നതു മുതലാണ് ഗൗരി അമ്മയ്ക്ക് മെഴുവേലി ഇഷ്ടപ്പെട്ട ഗ്രാമമായി മാറിയത്. ഇൗ ദമ്പതികളുടെ മൂത്തമകൾ മുൻ പി.എസ്.സി അംഗവും എസ്.എൻ കോളേജ് പ്രൊഫസറുമായിരുന്ന പി.സി.ബീനാകുമാരിയുടെ തിരുവനന്തപുരത്തെ വസതിയിലാണ് ഗൗരി അമ്മ അവസാന നാളുകളിൽ തങ്ങിയത്. 1967-77 കാലഘട്ടത്തിൽ ആറൻമുള എം.എൽ.എയായിരുന്നു പി.എൻ.ചന്ദ്രസേനൻ.
പുന്നപ്ര വയലാർ സമരകാലത്ത് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ കഴിഞ്ഞ മലയിൽ വീട് രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രം കൂടിയായിരുന്നു. 2012 ഏപ്രിൽ 28ന് സഹോദരി മരിച്ചപ്പോഴാണ് ഗൗരി അമ്മ അവസാനം മെഴുവേലിയിൽ എത്തിയതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ആർ. സോജി ഒാർക്കുന്നു.
പി.എൻ. ചന്ദ്രസേനൻ 1988ൽ മരണമടഞ്ഞപ്പോൾ അന്നത്തെ മന്ത്രിയായിരുന്ന ഗൗരി അമ്മ സഞ്ചയന ദിവസം വരെ മെഴുവേലിയിലെ വീട്ടിൽ താമസിച്ചിരുന്നു. പ്രധാന ഫയലുകളിൽ ഒപ്പിട്ടതും ഇവിടെ വച്ചായിരുന്നു. ചന്ദ്രസേനനെ 'മലയിലെ സാർ' എന്നാണ് അറിയപ്പെട്ടിരുന്നത്. നാട്ടിലെ തർക്കങ്ങൾ പൊലീസ് സ്റ്റേഷനിലെത്തിക്കാതെ ചർച്ച ചെയ്ത് പരിഹരിച്ചിരുന്നത് മലയിൽ വീട്ടിലായിരുന്നു. ചന്ദ്രസേനന്റെ സഹോദര പുത്രനാണ് ജെ.എസ്.എസ് മുൻ പ്രസിഡന്റും എസ്.എൻ.ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും ലീഗൽ അഡ്വൈസറമായ എ.എൻ.രാജൻ ബാബു.
1968ൽ സരസകവി മൂലൂർ എസ്.പത്മനാഭപ്പണിക്കരുടെ ജൻമശതാബ്ദി ആഘോഷങ്ങൾ പത്മനാഭോദയം സ്കൂളിൽ നടന്ന ദിവസം അന്ന് മന്ത്രിയായിരുന്ന ഗൗരി അമ്മ മുഴുവൻ സമയവും മെഴുവേലിയിലുണ്ടായിരുന്നു. പിന്നീട്, മൂലൂർ സ്മാരകം സാംസ്കാരിക വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിൽ ഗൗരി അമ്മ പ്രധാന പങ്ക് വഹിച്ചു.
ജെ.എസ്.എസ് വളർന്ന നാട്
ഗൗരി അമ്മ 1994ൽ രൂപീകരിച്ച ജെ.എസ്.എസിന് ജില്ലയിൽ ശക്തമായ വേരോട്ടമുണ്ടായ നാടാണ് മെഴുവേലി. 1995ലും 2000ലും മെഴുവേലി പഞ്ചായത്തിൽ യു.ഡി.എഫിന് അധികാരം ലഭിക്കാൻ ഇടയായത് ജെ.എസ്.എസ് ഉണ്ടായിരുന്നതിനാലാണെന്ന് അന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച വി.ആർ.സോജി പറഞ്ഞു. മെഴുവേലിയിലെ സി.പി.എം നേതാക്കളായ കെ.സി.രാജഗോപാലൻ, ജെ.എസ്.എസ് നേതാവ് സി.വി.ഒാമനക്കുഞ്ഞമ്മ, ചന്ദ്രസേനന്റെ സഹോദരി പുത്രൻ എ.സി. വിജയചന്ദ്രൻ, പരേതരായ പാർലിൽ വി.കെ.നാണു, പപ്പുപിള്ള, ടി.എൻ.ചിത്രാംഗദൻ എന്നിവർ ഗൗരി അമ്മയുമായി അടുത്ത സൗഹുൃദ ബന്ധം നിലനിറുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |