അടൂർ : സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ കേരളത്തിലുടനീളം കെ.ആർ.ഗൗരിയമ്മയ്ക്ക് സ്വീകരണം കൊടുക്കുന്ന 1994 കാലഘട്ടം. അന്ന് അടൂർ എസ്.എൻ.ഡി.പി യൂണിയന്റേയും വിവിധ സംഘടനകളുടേയും നേതൃത്വത്തിൽ ഗൗരിയമ്മയ്ക്ക് അടൂർ നഗരാവലി സ്വീകരണം ഒരുക്കി. അടൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് അടൂർ രാജൻ, സെക്രട്ടറി അന്തരിച്ച കെ.കുമാരൻ സാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. അടൂർ നഗരാവലി കണ്ട ഏറ്റവും വലിയ സ്വീകരണ സമ്മേളനമായിരുന്നു അത്. യൂണിയൻ ആസ്ഥാനത്തിന് മുന്നിലായി എം.സി റോഡിന് സമാന്തരമായാണ് വേദി ഒരുക്കിയത്. രാവിലെ പതിനൊന്നരയോടെ തൂവെള്ള സാരിയും ഉടുത്ത് കെ.ആർ.ഗൗരിയമ്മ വേദിയിലേക്ക് കയറിയതോടെ ജനം ആവേശം കൊണ്ട് ഇളകിമറിഞ്ഞു. ആവേശത്തിൽ ഗൗരിയമ്മയും പെൺസിംഹമായി മാറി. തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച പ്രസ്ഥാനം യാതൊരു കരണയുമില്ലാതെ പുറത്താക്കിയ കാരണങ്ങൾ ഒന്നൊന്നായി നിരത്തിയപ്പോൾ ദേഷ്യവും അതിലേറെ സങ്കടവും ആ വാക്കുകളിൽ പ്രകടമായിരുന്നു. ഒാരോ വാക്കുകൾക്ക് മുന്നിലും കൂടിനിന്ന ജനസാഗരം കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. അന്നത്തെ യൂണിയൻ പ്രസിഡന്റായിരുന്ന ഡോ. അടൂർ രാജനായിരുന്നു യോഗത്തിന്റെ അദ്ധ്യക്ഷൻ. യൂണിയൻ സെക്രട്ടറി സി.കെ. കുമാരൻ സ്വാഗതം പറഞ്ഞപ്പോൾ മുതൽ ജനം ആവേശത്തേരിലേറി. ഒന്നര മണിക്കൂറിലേറെ നീണ്ടുനിന്ന യോഗത്തിലെ ജനത്തിരക്ക് കാരണം എം. സി റോഡിലെ ഗതാഗതം തടസപ്പെട്ടു. യോഗം കഴിഞ്ഞശേഷം ഗൗരിയമ്മയ്ക്ക് ചെങ്ങന്നൂരിൽ നിന്ന് കോഴിക്കേട്ടേക്ക് ട്രെയിനിൽ പോകണം. വിശ്രമത്തിനിടയിൽ അടൂരിൽ നിന്ന് സ്റ്റേഷനിൽ എത്താൻ എത്രസമയം വേണമെന്നായി ഗൗരിയമ്മയുടെ ചോദ്യം. കഷ്ടിച്ച് മുക്കാൽ മണിക്കൂർ മതിയെന്ന് ഇതെഴുതുന്ന ലേഖകൻ വിനയഭാവത്തിൽ പറഞ്ഞു. അൽപ്പം ദേഷ്യം കടുപ്പിച്ച് മുഖത്തടിച്ചപോലെയോരു ചോദ്യം ... ട്രെയിൻ പോയാൽ ഇയ്യാൾ പിടിച്ചു നിറുത്തുമോ ...? കൂടെ ഉണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകരും ഒരുനിമിഷം ചൂളി. എങ്കിലും പോകാൻ നേരം ആ ദേഷ്യഭാവം വെടിഞ്ഞു, ഒരു അമ്മയുടെ സാന്ത്വനത്തോടെ അവർ പറഞ്ഞു...ട്രെയിൻ പോയാൽ എന്റെ യാത്ര മുടങ്ങും അതുകൊണ്ടാണ് അങ്ങനെ ചോദിച്ചത്.... വാക്കുകളിൽ ദേഷ്യം ഉയരുമെങ്കിലും ഒരു നിമിഷം കൊണ്ട് സഹനത്തിന്റെ വേറിട്ട മുഖം ദർശിക്കാൻ കഴിഞ്ഞത് ഇന്നും ഒാർമ്മച്ചെപ്പിലെ ഒരു നിധിയായി ഇന്നും ഇൗ ലേഖകൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |