പന്തളം: പന്തളം നഗരസഭയിലെ കരിങ്ങാലി പുഞ്ചയിലെ, ചിറ്റിലപ്പാടം, വാരുകൊല്ല, വലിയ കൊല്ലാ പാടശേഖരങ്ങൾ വെള്ളത്തിലായതോടെ നെല്ല് കൊയ്‌തെടുക്കാൻ കഴിയാതെ വലയുകയാണ് കർഷകർ. മൂന്നു ദിവസമായി തുടരുന്ന മഴയിലാണ് പാടത്ത് വെള്ളംകയറിയത്. വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഇല്ല. ഐരാണിക്കുടി വലിയ തോട്ടിലേക്കാണ് വെള്ളം തിരിച്ചുവിടേണ്ടത്. 2 വർഷം മുമ്പ് തോട് ആഴം കൂട്ടിയിരുന്നങ്കിലും വെള്ളം ഒഴുക്കിവിടാൻ കഴിയില്ല. 140 ഏക്കറാണ് ചിറ്റിലപ്പാടം. 115 ഏക്കറോളം കൊയ്‌തെടുത്തിട്ടുണ്ട്. കൊയ്ത നെല്ല് കളത്തിൽ കൂട്ടിയിട്ടിരിക്കുകയാണ്. 25 ഏക്കറോളം ഇനി കൊയ്യാനുണ്ട് .
വാരുകൊല്ല 40 ഏക്കറാണ് . ഇതിൽ 30 ഏക്കറോളം കൊയ്തു. ഇനി കൊയ്യാനുള്ള പത്തേക്കറിൽ ആറേക്കറോളം വെള്ളം കയറിയതിനാൽ കൊയ്‌തെടുക്കാൻ പ്രയാസമാണ്. സമീപത്തെ 100 ഏക്കറുള്ള വലിയ കൊല്ലായിൽ കൊയ്ത്തുതുടങ്ങിയില്ല. കൊയ്ത്ത് മെതി യന്ത്രം ഇറക്കാൻ പറ്റാത്ത വിധം വെള്ളത്തിലാണ് പാടം.
കൊയ്‌തെടുത്ത നെല്ല് നനയാതെ സംഭരിക്കുന്നതിനുള്ള സൗകര്യവുമില്ല.മഴ കനത്തതോടെ സപ്ലൈകോ നെല്ല് സംഭരിക്കുന്നില്ല .പ്രതികൂല കാലാവസ്ഥ കാരണം കൃഷിയിറക്കാൻ ഒരു മാസം താമസിച്ചതിനാലാണ് വേനൽ മഴയ്ക്കു മുമ്പേ കെയ്‌തെടുക്കാൻ കഴിയാതെ പോയത്.
ഒരു ഏക്കർ കൃഷി ചെയ്യുന്നതിന് 35,000 രൂപയിൽ കൂടുതൽ ചെലവായിട്ടുണ്ട്.ബാങ്കിൽ നിന്ന് വായ്പയെടുത്തും സ്വർണം പണയം വച്ചുമാണ് കൃഷിയിറക്കിയത്. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |