പത്തനംതിട്ട : രണ്ടുമുറി വീട്ടിൽ മഴയേയും കാറ്റിനേയും പേടിച്ച് നാലും എട്ടും വയസുള്ള മക്കളേയും ഭാര്യയേയും ചേർത്ത് പിടിച്ച് ഒരു കൊവിഡ് പോരാളിയുണ്ട്. കൊവിഡ് രോഗികളേയും കൊണ്ട് പോകുന്ന ആംബുലൻസ് ഡ്രൈവർ വൈശാഖ് രമണൻ (30) ആണ് മേൽക്കൂര തകർന്ന വീട്ടിൽ കുടുംബമായി കഴിയുന്നത്.
കിടങ്ങന്നൂർ കാവുംപടിയിലുള്ള വീടിന്റെ ആസ്ബറ്റോസ് മേൽക്കൂര കഴിഞ്ഞ ദിവസം കാറ്റിലും മഴയിലും തകരുകയായിരുന്നു.
കൊവിഡ് ബ്രിഗേഡിയർ ആയി രജിസ്റ്റർ ചെയ്ത് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായി ദിവസ വേതനത്തിന് ജോലി ചെയ്യുകയാണ് വൈശാഖ്. കൊവിഡ് ഡ്യൂട്ടി ആയതിനാൽ ആസ്ബറ്റോസ് മാറി ഇടാൻ പോലും ആരും സഹായത്തിനെത്തില്ല. എല്ലാവർക്കും പേടിയാണ് ഇടപെടാനെന്ന് വൈശാഖ് പറഞ്ഞു. മേൽക്കൂര ചോർന്ന് മുറിക്കുള്ളിലേക്ക് വീഴുന്ന വെള്ളം പാത്രങ്ങളിൽ ശേഖരിക്കുകയാണ് ഇപ്പോൾ. കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ ഇൗ യുവാവിന് അവധിയെടുക്കാനും കഴിയുന്നില്ല. രാവിലെ ജോലിക്ക് പോകുന്ന വൈശാഖ് തിരിച്ചെത്തുന്നത് അർദ്ധരാത്രിയ്ക്ക് ശേഷമാണ്. വൈശാഖ് തിരിച്ചെത്തുന്നത് വരെ ഉറപ്പില്ലാത്ത വീട്ടിൽ ഭാര്യയും മക്കളും ഭയന്നാണ് കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |