പത്തനംതിട്ട : ജില്ലയിലും ബ്ലാക്ക് ഫംഗസ് വില്ലനാകുന്നു. കൊവിഡ് ബാധിതരിലും നെഗറ്റീവ് ആയവരിലും വലിയ തോതിൽ ഫംഗസ് കണ്ടെത്തുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പരിശോധനകൾ ജില്ലയിൽ നടന്നിട്ടില്ല. കൈവിരലുകൾക്കിടയിൽ, കാലിൽ, തൊലിപ്പുറത്ത് എന്നിവിടങ്ങളിലാണ് പുറമേ ഫംഗസ് ബാധ കണ്ടെത്തുന്നത്. ഏറ്റവും അപകടമാകുന്നത് തലച്ചോറിലും ശരീരത്തിലെ മറ്റ് അവയവങ്ങളേയും ബാധിക്കുമ്പോഴാണ്. തലച്ചോറിലുണ്ടാകുന്ന ബ്ലാക്ക് ഫംഗസ് കാഴ്ച കുറയ്ക്കുന്നതിനും കാരണമാകുന്നുണ്ട്.
പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ബ്ലാക്ക് ഫംഗസ് വേഗം പിടിമുറുക്കുന്നത്. ഇത് പകരാതിരിക്കാനും ശ്രദ്ധിക്കണം. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ബ്ലാക്ക് ഫംഗസ് ഉണ്ടാകാം. എന്നാൽ കൊവിഡ് രോഗികളിൽ ഫംഗസിന്റെ സാന്നിദ്ധ്യം വലിയ തോതിൽ കണ്ടെത്തുന്നതാണ് ഇപ്പോൾ ആരോഗ്യ വകുപ്പിനെ വലയ്ക്കുന്നത്.
ജില്ലയിലെ സർക്കാർ ഐ.സി.യു , വെന്റിലേറ്റർ ബെഡുകളിൽ തൊണ്ണൂറ് ശതമാനവും നിറഞ്ഞു കഴിഞ്ഞു.നിലവിൽ ഓക്സിജൻ ബെഡുകൾ മാത്രമാണുള്ളത്.
ന്യൂമോണിയ കൂടുന്നു
കൊവിഡ് മരണങ്ങൾക്കൊപ്പം ന്യൂമോണിയ വർദ്ധിക്കുന്നത് ജില്ലയെ പരിഭ്രാന്തിയിലാക്കുന്നു. ഇരുപത്തഞ്ചിലധികം രോഗികൾ നിലവിൽ ന്യുമോണിയ ബാധിതരായി ജില്ലയിലുണ്ട്. കൊവിഡിനൊപ്പം ന്യൂമോണിയയും വർദ്ധിക്കുന്നതോടെ മരണ സംഖ്യയും ഉയരുകയാണ്. കൊവിഡ് രോഗികളായവരിൽ കൂടുതൽ കണ്ടു വരുന്ന രോഗം ന്യൂമോണിയ ആണ്. കൊവിഡ് ബാധിച്ച് മരിക്കുന്ന പത്ത് പേരിൽ രണ്ട് മുതൽ ആറ് വരെ ന്യൂമോണിയ പിടിപ്പെട്ടാണ് മരിക്കുന്നത്.
കൊവിഡ് നെഗറ്റീവായാലും രക്ഷയില്ല
കൊവിഡ് കേസുകൾ ആയിരത്തിലധികം എത്തിയിട്ടും കൊവിഡ് വന്നങ്ങ് പോകും എന്ന് വിചാരിക്കുന്നവരാണ് കൂടുതലും. എന്നാൽ കൊവിഡ് വന്നിട്ട് അങ്ങനങ്ങ് പോകില്ലെന്നാണ് പോസ്റ്റ് കൊവിഡ് കേസുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് നെഗറ്റീവായിട്ടും ആശുപത്രികളിൽ പോസ്റ്റ് കൊവിഡ് രോഗികളെ പ്രവേശിപ്പിക്കേണ്ടി വരുന്നുണ്ട്. ശ്വാസം മുട്ടൽ , ദേഹാസ്വസ്ഥതകൾ, ക്ഷീണം, കരൾ രോഗങ്ങൾ, പ്രമേഹം എന്നിവയൊക്കെ കൊവിഡ് രോഗികളായിട്ടുള്ളവരിൽ കണ്ടെത്തുന്നുണ്ട്.
ലക്ഷണങ്ങൾ മാറി
ചുമ, ശ്വാസ തടസം, പനി , രുചി വ്യത്യാസം എന്നിവയായിരുന്നു കൊവിഡ് രോഗികളിൽ മുമ്പ് ഉണ്ടായിരുന്ന രോഗലക്ഷണങ്ങളെങ്കിൽ ഇപ്പോൾ അത് മാറി. മുട്ടുവേദന, തലവേദന, വയറിളക്ക രോഗങ്ങൾ, ഛർദ്ദി, തുടങ്ങി വിവിധ ലക്ഷണങ്ങൾ നിലവിൽ കൊവിഡ് കേസ് ലക്ഷണങ്ങളായി മാറുന്നുണ്ട്. അസ്വാഭാവികമായി എന്ത് ലക്ഷണങ്ങൾ വന്നാലും പരിശോധനയ്ക്ക് വിധേയമാകുക മാത്രമാണ് വഴി.
"കേസുകൾ വർദ്ധിക്കുകയാണ്. ജനങ്ങളും ഉദ്യോഗസ്ഥരുമടക്കമുള്ള എല്ലാവരും ജാഗ്രത പാലിക്കണം. മരണ സംഖ്യ ഉയർന്ന് വരുന്നു. ഇത് കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. നിർദേശങ്ങൾ പാലിച്ചേ പറ്റു. അല്ലാതെ നിയന്ത്രിക്കാൻ ആവില്ല. "
ഡോ. എ.എൽ ഷീജ
ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |