ആറന്മുള: കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രി കെ.പി.ശൈലജ ഇന്നലെ ഫോണിൽവിളിച്ച് ആശംസ നേർന്നതായി നിയുക്ത ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച മാദ്ധ്യമ സെമിനാറിൽ പങ്കെടുത്തു പ്രസംഗിച്ച നാൾ മുതൽ തുടങ്ങിയതാണ് ടീച്ചറുമായുള്ള ആത്മബന്ധം. അത് ഇനിയും തുടരും. പാർട്ടി ഏൽപ്പിച്ച ഈ പുതിയ ദൗത്യം സത്യസന്ധതയോടെയും ജാഗ്രതയോടെയും നിർവഹിക്കുമെന്ന് വീണാജോർജ് പറഞ്ഞു.
ഏറെ പ്രാധാന്യമുള്ള ആരോഗ്യവകുപ്പ് വീണാജോർജിന് ലഭിച്ചത് പ്രവർത്തന മികവിനുള്ള ആംഗീകാരം കൂടിയാണ്. കഴിഞ്ഞ മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് മികച്ചരീതിയിൽ കൈകാര്യംചെയ്ത കെ.കെ.ശൈലജയ്ക്ക് ഈ വകുപ്പിൽ രണ്ടാമൂഴം ലഭിക്കും എന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെ അപ്രതീക്ഷിതമായാണ് വീണാജോർജിലേക്ക് ആരോഗ്യമന്ത്രി പദവി കടന്നുവന്നത്. കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, നിരവധി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെട്ട ആറന്മുള മണ്ഡലത്തിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ എത്തും എന്ന ആത്മവിശ്വാസത്തിലാണ് മണ്ഡലത്തിലെ വോട്ടർമാർ.
ആറൻമുളയിൽ
രണ്ടാമത്തെ ആരോഗ്യമന്ത്രി
ആറന്മുള മണ്ഡലത്തിലെ ജനപ്രതിനിധിക്ക് ആരോഗ്യമന്ത്രി പദവി ലഭിക്കുന്നത് ഇത് രണ്ടാം തവണയാണ്.
1991 ലെ കരുണാകരൻ മന്ത്രിസഭയിൽ അഡ്വ.ആർ. രാമചന്ദ്രൻനായർ ആരോഗ്യമന്ത്രിയായത് ആറന്മുള മണ്ഡലത്തിൽ നിന്നായിരുന്നു. ഐക്യകേരള രൂപവത്കരണം മുതൽ നിലവിലുളള ആറന്മുള മണ്ഡലത്തിൽ അതുവരെ യു.ഡി.എഫിനു വേണ്ടി മത്സരിച്ചവരെല്ലാം കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നു. ദീർഘകാലമായി എൻ.ഡി.പി. പ്രതിനിധികൾ മത്സരിച്ച ചെങ്ങന്നൂർ മണ്ഡലത്തെ കോൺഗ്രസ് ഏറ്റെടുത്തതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ എതിർപ്പ് മറികടന്ന് എൻ.ഡി.പി. സ്ഥാനാർത്ഥിയായി പാണ്ടനാട് സ്വദേശി രാമചന്ദ്രൻനായർ ആറന്മുളയിൽ മൽസരിക്കാനെത്തിയത്. രാജീവ് തരംഗത്തിൽ ഇടതുമുന്നണിയിലെ സി.എ.മാത്യുവിനെ 5000 ലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയ രാമചന്ദ്രൻനായർ ആരോഗ്യ മന്ത്രിയായെങ്കിലും എൻ.എസ്.എസ്. നേതൃത്വവുമായുണ്ടായ അഭിപ്രായവ്യത്യാസം കാരണം രാമചന്ദ്രൻനായരെ കാലവധി പൂർത്തിയാക്കാതെ മന്ത്രി സ്ഥാനത്ത് നിന്ന് പാർട്ടി പിൻവലിച്ചു.
"
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |