പത്തനംതിട്ട: കനത്ത മഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന് ക്ഷേത്ര ശ്രീകോവിൽ നദിയിലേക്ക് തകർന്നുവീണു. നരിയാപുരം മഹാദേവർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ശ്രീകോവിലാണ് അച്ചൻകോവിലാറ്റിൽ പതിച്ചത്. ദേവീ പ്രതിഷ്ഠയുള്ള ശ്രീകോവിലാണിത്. കഴിഞ്ഞ രാത്രിയാണ് സംഭവം. ഏകദേശം 50 മീറ്ററോളം ഭാഗം പൂർണ്ണമായും നദിയിലിലേക്ക് ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. മഴ പെയ്താൽ ബാക്കി ഭാഗങ്ങൾ കൂടി തകർന്ന് വീഴാവുന്ന നിലയിലാണ്. ഇവിടെയുണ്ടായിരുന്ന സേവാപന്തലും തകർന്നു. മറ്റ് രണ്ട് ശ്രീകോവിലുകൾ തൊട്ടടുത്തായുണ്ട്. ക്ഷേത്രത്തോട് ചേർന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ 1995 ൽ അന്നത്തെ ജില്ലാപഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടിയിരുന്നു. ക്ഷേത്രത്തിന്റെ സംരക്ഷണത്തിനായി മറ്റൊരു സംരക്ഷണ ഭിത്തി തൊട്ടു മുകൾ ഭാഗത്തായി ക്ഷേത്ര ഫണ്ട് ഉപയോഗിച്ചും കെട്ടിയിരുന്നു. രണ്ട് സംരക്ഷണ ഭിത്തികളും തകർത്താണ് ശ്രീകോവിൽ ഉൾപ്പെടെ നദിയിലേക്ക് വീണത്. നദിയിൽ നിന്ന് മുപ്പത് അടിയോളം ഉയരത്തിലാണ് ക്ഷേത്രം. അടിഭാഗത്തെ കൽകെട്ട് കാലപ്പഴക്കത്താൽ വിള്ളലുകൾ രൂപപ്പെട്ട് അപകട ഭീഷണിയിൽ ആയിരുന്നുവെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ക്ഷേത്ര ഭാരവാഹികൾ ജലസേചന മന്ത്രി, എം. എൽ. എ , കളക്ടർ, ഇറിഗേഷൻ വകുപ്പ് എന്നിവർക്ക് നിവേദനങ്ങൾ നൽകിയിരുന്നു. കനത്തമഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംരക്ഷണ ഭിത്തിയുടെ വിള്ളൽ വർദ്ധിച്ചതായും നാട്ടുകാർ പറഞ്ഞു.
കരക്കാരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രമാണിത്. 15 ലഷത്തോളം രൂപ ചെലവഴിച്ചാണ് ക്ഷേത്രം ചുമതലയിൽ മുകൾ ഭാഗത്തായി സംരക്ഷണ ഭിത്തി കെട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |