മലയാലപ്പുഴ: കൊവിഡിന്റെ രണ്ടാംവരവിൽ തകർന്നടിഞ്ഞ് കട്ടപ്പുറത്ത് കയറിയിരിക്കുകയാണ് ടൂറിസ്റ്റ് ബസ് മേഖല. ആഘോഷങ്ങളും വിനോദസഞ്ചാരവും നിലച്ചതോടെ ടൂറിസ്റ്റ് ബസുകൾ നിരത്തൊഴിഞ്ഞു. മൈതാനങ്ങളിലും റോഡരികിലും വിശ്രമിക്കുന്ന ബസുകളുടെ നിലവിലെ അവസ്ഥ പരിതാപകരമാണ്. ജില്ലയിൽ 500 ഓളം ടൂറിസ്റ്റ് ബസുകളും 2000 ത്തോളം ജീവനക്കാരുമാണുളളത്. സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് ബസുടമകൾ ജി ഫോം സമർപ്പിച്ചിരിക്കുകയാണ്. ജോലി ഇല്ലാതായതോടെ തൊഴിലാളികൾ മറ്റു മേഖലകളിലേക്ക് ചേക്കേറി. ലക്ഷങ്ങൾ മുടക്കി മോഡി പിടിപ്പിച്ച വാഹനങ്ങൾ തുരുമ്പെടുത്തും കാടു കയറിയും നശിക്കുകയാണ്. നികുതിയിനത്തിലും ഇൻഷുറൻസിനും വാഹങ്ങളുടെ വായ്പ തിരിച്ചടവിനുമായി ഉടമകൾക്ക് ഭീമമായ തുകയാണ് കണ്ടെത്തേണ്ടത്. മറ്റു ബിസിനസ് ഉള്ള ബസ് ഉടമകൾ ഒരു പരിധി വരെ പിടിച്ചു നിൽക്കുന്നുണ്ടെകിലും വായ്പയെടുത്തു ബസുകൾ വാങ്ങിയവരുമുണ്ട്. ഇക്കൂട്ടരാണ് ശരിക്കും പ്രതിസന്ധിയിലായത്. 2018 ലെ പ്രളയം മുതൽ ടൂറിസ്റ്റ് ബസുകൾക്ക് കഷ്ടകാലമാണ്. 2020 ൽ ആകെ ഓട്ടം ലഭിച്ചത് ജനുവരിയിലെ ഇരുപതോളം ദിവസങ്ങളിൽ മാത്രം. പരിപാലനം ഇല്ലാതെ വന്നതോടെ പല ബസുകളും നാശത്തിന്റെ വഴിയിലാണ്. ഷെഡിൽ കയറിയ വണ്ടികൾ റോഡിൽ ഇറക്കണമെങ്കിൽ വലിയ ചെലവ് വേണ്ടിവരും.
വലിയ വാഹനങ്ങൾക്കു മൂന്ന് മാസത്തേക്ക് 49,000 രൂപയാണ് നികുതി ഇതിനു പുറമെ 85,0000 രൂപ ഇൻഷുറൻസും 2100 രൂപ ക്ഷേമനിധി വിഹിതവും അടക്കണം. കഴിഞ്ഞ വർഷം സർക്കാർ നികുതിയിളവ് പ്രഖ്യാപിച്ചെങ്കിലും ഈ വർഷം ഉത്തരവുണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ജി ഫോം കൊടുത്തപ്പോൾ ഇൻഷുറൻസ് കമ്പനികൾ പ്രീമിയത്തിൽ ഇളവ് നൽകിയിരുന്നു.
ഇൻഷുറൻസ് കമ്പനികൾ ഇത്തവണ ഇളവ് നൽകിയിട്ടില്ല. വാഹനങ്ങൾ നിരത്തിലിറങ്ങാതെ പ്രതിസന്ധിക്കു പരിഹാരമാവില്ല.
സുരേഷ് മഹാദേവ,
ടൂറിസ്റ്റ് ബസ് ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |