കോഴഞ്ചേരി : അവശ്യ സർവ്വീസ് ഒഴികെയുള്ള വകുപ്പുകളിലെ ജീവനക്കാരെ കൊവിഡ് നിയന്ത്രണ ജോലികൾക്ക് നിയോഗിച്ചു തുടങ്ങി. ജില്ലാ കളക്ടർ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകിയ പട്ടികയും തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കിയതും കൂടി കണക്കിലെടുത്താൽ ജില്ലയിൽ കൊവിഡ് സുരക്ഷാ ജോലികൾക്ക് സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നായി എകദേശം 1700 ജീവനക്കാരെ മാറ്റി നിയമിച്ചു.
കൊവിഡ് ഡ്യൂട്ടിക്ക് 2000 ജീവനക്കാരെയെങ്കിലും ചുമതലപ്പെടുത്താനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. അവശ്യ സർവ്വീസ് വിഭാഗത്തിൽപ്പെടാത്ത വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെയും അദ്ധ്യാപകരെയുമാണ് അവരവർ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ നിയോഗിച്ചത്.
കൊവിഡ് ഡ്യൂട്ടിക്ക് സ്വമേധയാ സന്നദ്ധരായി വന്നവരും ജില്ലയിൽ താമസിച്ചു ജോലി ചെയ്യുന്നവരും ഈ പട്ടികയിലുണ്ട്.
കൊവിഡ് കൺട്രോൾ റൂമുകൾ, സി.എഫ്.എൽ.ടി.സികൾ, സി.എസ്.എൽ.ടി.സികൾ, ഡി.സി.സികൾ, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, സാമൂഹിക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും മറ്റു അവശ്യ സ്ഥാപനങ്ങളിലുമാണ് ഇവരെ നിയോഗിക്കുന്നത്.
ലോക്ക് ഡൗണും കൊവിഡ് നിയന്ത്രണവും കാരണം അന്യ ജില്ലക്കാർക്കു ഇവിടേക്ക് ജോലിക്ക് എത്താൻ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സ്ഥിരതാമസക്കാരായ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വിവരങ്ങൾ ശേഖരിച്ച് അവശ്യമായ സ്ഥലങ്ങളിൽ ജോലിക്കായി ചുമതലപ്പെടുത്താൻ സർക്കാർ നിർദ്ദേശിച്ചത്. ഇത്തരത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങൾ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ജീവനക്കാരുടെ ഓഫീസ് മേധാവികളെ അറിയിക്കും. ജോലിക്കു അനുവദിച്ചിരിക്കുന്ന സമയം പൂർത്തിയാകുമ്പോൾ വിടുതൽ സർട്ടിഫിക്കറ്റ് നൽകും.
ജോലിക്ക് നിയോഗിക്കപ്പെടുന്ന ജീവനക്കാർ യഥാസമയം ഹാജരാകാതിരിക്കുകയോ ജോലിയിൽ കൃത്യവിലോപം കാട്ടുകയോ ചെയ്താൽ ജില്ലാ ദുരന്തനിവാരണ നിയമമനുസരിച്ച് ( വകുപ്പ് - 51) നടപടി സ്വീകരിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |