പത്തനംതിട്ട: മഴ ശക്തമായതോടെ കൊവിഡ് ബാധയോടൊപ്പം ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാർ ആശുപത്രികൾ രോഗികളെകൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോൾ. പനി ബാധിതരെ കൂടി ഉൾകൊള്ളാനുളള സൗകര്യങ്ങൾ ഒരിടത്തും ഇല്ല. പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ബാക്കി. കാലവർഷംകൂടി തുടങ്ങുന്നതോടെ സ്ഥിതി രൂക്ഷമാകാനാണ് സാദ്ധ്യത. കൊതുകു നിയന്ത്രണം നടപ്പാക്കാനുള്ള ശുചിത്വ പ്രവർത്തനങ്ങൾ ജില്ലയിൽ കാര്യക്ഷമമല്ല.
ഈ വർഷം ഇതുവരെ ജില്ലയിൽ അഞ്ചു പേർക്ക് ഡെങ്കി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 31 പേർക്ക് സംശയാസ്പദമായ രോഗബാധയും ഉണ്ടായി. കഴിഞ്ഞ ദിവസം പെരിങ്ങര സ്വദേശിയായ ഒരാൾ പനി ബാധിച്ച് മരിച്ചു. പനി പലരോഗങ്ങളുടെയും ലക്ഷണമായതിനാൽ സ്വയം ചികിത്സ ഒഴിവാക്കേണ്ടതുണ്ട്. പല ലക്ഷണങ്ങളും
കൊവിഡിന്റെതായതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പും നിർദ്ദേശം നൽകിയിട്ടുണ്ട് .
പകർച്ച വ്യാധികൾ ജില്ലയിൽ
(ജനുവരി മുതൽ മേയ് വരെ)
ഡെങ്കി : 5
സംശയാസ്പദം : 31
എലിപ്പനി :13
സംശയാസ്പദം : 20
മരണം :4
ഹെപ്പറ്റൈറ്റസ് ബി : 11
ഹെപ്പറ്റൈറ്റസ് എ : 2
മലേറിയ : 4
683 പേർക്ക് കൊവിഡ്
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 683 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു. 1146 പേർ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവരിൽ എട്ടു പേർ വിദേശത്ത് നിന്ന് വന്നവരും രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 673 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,03,656 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 96,295 പേർ സമ്പർക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയിൽ ഇന്നലെ 1146 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 93219 ആണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ ആറു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1). ഇരവിപേരൂർ സ്വദേശി (83),
2). ചെന്നീർക്കര സ്വദേശിനി (72),
3). റാന്നിപെരുനാട് സ്വദേശി (48),
4).കൊടുമൺ സ്വദേശി (79),
5). അയിരൂർ സ്വദേശി (84),
6). വെച്ചൂച്ചിറ സ്വദേശി (74) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |