ഒാമല്ലൂർ: കൈപ്പട്ടൂർ പാലത്തിലുണ്ടയത് വിള്ളൽ അല്ലെന്ന് പാെതുമരാമത്ത് ബ്രിഡ്ജ് വിഭാഗം. ടാറിംഗിലുണ്ടായ വിള്ളൽ പാലത്തെ ബാധിച്ചിട്ടില്ലെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനിയർ സി.ബി.സുഭാഷ് കുമാർ പറഞ്ഞു. പാലത്തിൽ വിള്ളലുണ്ടായെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
പാലത്തിന് ബലക്ഷയമില്ല. കൂറ്റൻ തടികൾ പാലത്തിന്റെ തൂണിലിടിക്കുകയോ, പാലത്തോട് ചേർന്നുള്ള ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായാലോ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂ. പാലത്തിന് കുലുക്കവുമില്ല.
പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗം എൻജിനിയർമാർ കഴിഞ്ഞ ദിവസം പാലം പരിശാേധിച്ചു. പാലം കരയിലെ കോൺക്രീറ്റ് കെട്ടിൽ ചേരുന്ന ഭാഗത്ത് ടാറിംഗിലാണ് വിള്ളൽ പോലെ രൂപപ്പെട്ടത്. ഇവിടെ ബി.എം., ബി.സി നിലവാരത്തിൽ ടാർ ചെയ്യാറില്ല. ഭാര വാഹനങ്ങൾ കയറിയാകാം ടാറിൽ വിള്ളലുണ്ടായത്. ഇത് പരിഹരിക്കേണ്ടത് റോഡ് ടാർ ചെയ്ത ഏജൻസിയാണ്. ഇക്കാര്യം പൊതുമരാമത്ത് റോഡ് വിഭാഗം അവരെ അറിയിക്കും.
വിദഗ്ദ്ധ സംഘം പരിശോധിക്കണം
കൈപ്പട്ടൂർ പാലം വിദഗ്ദ്ധ സംഘം പരിശോധിക്കണമെന്ന് ഒാമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകും.
പാലങ്ങൾക്ക് ബലക്ഷയമില്ല
ജില്ലയിൽ നിലവിൽ ഒരു പാലത്തിനും ബലക്ഷയമോ വിള്ളലോ ഇല്ലെന്ന് പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗം പറയുന്നു. എല്ലാവർഷവും കാലവർഷ സമയത്ത് പാലങ്ങൾ പരിശോധിക്കാറുണ്ട്. ഇതു കൂടാതെ നാട്ടുകാർ എന്തെങ്കിലും സംശയം ഉന്നയിച്ചാലും പരിശോധന നടത്തും. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ തടി ഒഴുകി വന്ന് പൂങ്കാവിനടുത്ത് പാറക്കടവ് പാലത്തിന്റെ തൂണിൽ തടഞ്ഞു കിടപ്പുണ്ട്. ഇത് നീക്കിയ ശേഷം പരിശോധന നടത്തും.
ജില്ലയിൽ ചെറുതും വലുതുമായി 205 പാലങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |