അടൂർ : വയറ് വിശക്കുന്നുണ്ടോ...? ഭക്ഷണം കഴിക്കാൻ പണമില്ലേ...? എങ്കിൽ വിഷമിക്കേണ്ട. അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തിയാൽ മതി. ഇവിടുത്തെ ഭക്ഷണ അലമാര തുറന്ന് ചോറും പൊതിയും വെള്ളവും എടുത്ത് കഴിക്കാം. ഡിപ്പോയിലെ ജീവനക്കാരുടെ സംഘടനയായ കരുണയാണ് 'വിശപ്പ് രഹിത അടൂർ' എന്ന ലക്ഷ്യം മുന്നിൽ കണ്ട് ഭക്ഷണ അലമാര സജ്ജമാക്കുന്നത്. വിശക്കുന്നവന് വേണ്ടി ഭക്ഷണവും കുടിവെള്ളവും ഏതൊരാൾക്കും നൽകുവാൻ സാധിക്കുന്ന തരത്തിലാണ് അലമാര ഒരുക്കുന്നത്. ആഹാരം നൽകാൻ ശേഷിയുള്ളവർക്ക് ഭക്ഷണവും വെള്ളവും അലമാരയിൽ വയ്ക്കാം. വിശക്കുന്നവന് ആരുടെയും അനുമതി തേടാതെ ആഹാരം എടുത്ത് കഴിക്കാം. 300 ജീവനക്കാർ അടൂർ ഡിപ്പോയിൽ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാരുടെയും അവരുടെ ബന്ധുക്കളുടെയും ജന്മദിനങ്ങൾ, വിവാഹം, വാർഷികങ്ങൾ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി അലമാരയിൽ ഭക്ഷണം വയ്ക്കും. യാത്രക്കാർ, പൊതുജനങ്ങൾ, ഹോട്ടലുകൾ, വ്യാപാരികൾ, സന്നദ്ധസംഘടനകൾ എന്നിവരിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കും. ഭക്ഷണ അലമാരയുടെ ദുരുപയോഗം തടയുന്നതിനായി എന്നും ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെ 25 പൊതിച്ചോറുകളും കുപ്പിവെള്ളവും അലമാരയിൽ വയ്ക്കും. ആവശ്യക്കാർ വർദ്ധിച്ചാൽ എണ്ണംകൂട്ടും. ജൂൺ 10 മുതൽ പദ്ധതി ആരംഭിക്കുന്നതിനുള്ള നീക്കത്തിലാണ് കരുണയുടെ പ്രവർത്തകർ. ഡിപ്പോയിലെ ജീവനക്കാരുടെ ക്ഷേമ പദ്ധതികൾക്കായി രൂപം നൽകിയ സംഘടനയാണ് കരുണ ചാരിറ്റി ഗ്രൂപ്പ്. കഴിഞ്ഞ ഒരാഴ്ച അടൂർ ജനറൽ ആശുപത്രിക്ക് മുന്നിൽ ദിവസേന 100 പൊതിച്ചോർ വിതരണം ചെയ്തിരുന്നു.
അടൂരിൽ വരുന്ന ഒരാൾ പോലും കൈയിൽ പണമില്ലെന്ന കാരണത്താൽ വിശന്നുവലയാൻ പാടില്ല. ജീവനക്കാർക്ക് പുറമേ അടൂർ നിവാസികളുടേയും സഹകരണം ലഭിക്കുമെന്നാണ് പ്രതീക്ഷ. ആർക്കു വേണമെങ്കിലും വിശക്കുന്ന വയറിനായി ഭക്ഷണപ്പൊതി അലമാരയിൽ വയ്ക്കാം.
മേലൂട് അഭിലാഷ്, ജനറൽ സെക്രട്ടറി,
കരുണ ചാരിറ്റി ഗ്രൂപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |