കുറച്ച് ദിവസങ്ങളായി പതിവായി കേൾക്കുന്ന പദമാണ് മ്യൂക്കോമൈക്കോസിസ് അല്ലെങ്കിൽ ബ്ലാക്ക് ഫംഗസ് എന്നത്. കൊവിഡ് 19 രോഗികളിൽ ബ്ലാക്ക് ഫംഗസ് കേസുകളുടെ എണ്ണം കൂടുന്നതിനെക്കുറിച്ച് ഡോക്ടർമാർ ഉത്കണ്ഠാകുലരാണ്. ഇത് കൊവിഡിനെതിരായ പോരാട്ടത്തെ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നു. മ്യൂക്കോമൈക്കോസിസ് അണുബാധയുടെ വർദ്ധനയും ആശങ്കാജനകമാണ്.
ആക്രമിക്കുന്നത് പ്രമേഹ രോഗികളെ
മ്യൂക്കോമൈക്കോസിസ് വളരെ അപൂർവമായ പൂപ്പൽ അണുബാധയാണ്. മണ്ണ്, സസ്യങ്ങൾ, വളം, ചീഞ്ഞളിഞ്ഞ പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ സാധാരണയായി കാണപ്പെടുന്ന മ്യൂക്കോർ എന്ന ഫംഗസ് അല്ലെങ്കിൽ പൂപ്പൽ മൂലമാണ് ഇത് സംഭവിക്കുന്നത്. അനിയന്ത്രിതമായ പ്രമേഹം, കീമോതെറാപ്പി രോഗികൾ തുടങ്ങിയ രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികളിലാണ് മ്യൂക്കോമൈക്കോസിസ് കൂടുതലും കാണപ്പെടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഗുരുതരവുമായ കൊവിഡ് രോഗികളിൽ ജീവൻ രക്ഷിക്കാനുള്ള ചികിത്സ മാർഗമായ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നതിലൂടെ മ്യൂക്കോമൈക്കോസിസ് ഉണ്ടാകാൻ ഉള്ള സാദ്ധ്യതകൾ വളരെ അധികമായി കാണപ്പെടുന്നു. കൊവിഡ് 19നുള്ള സ്റ്റിറോയിഡുകൾ ശ്വാസകോശത്തിലെ വീക്കം കുറയ്ക്കുകയും വൈറസിനെ പ്രതിരോധിക്കാൻ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വിപുലമാകുമ്പോൾ സംഭവിക്കാനിടയുള്ള ചില നാശനഷ്ടങ്ങളും വീക്കങ്ങളും തടയാൻ സഹായിക്കുകയും ചെയ്യുന്നു. ഇതുമൂലം പ്രമേഹരോഗികളിലും പ്രമേഹമില്ലാത്ത കൊവിഡ് 19 രോഗികളിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു.
പ്രമേഹം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നു. രോഗപ്രതിരോധ ശേഷി കുറയുന്നത് മ്യൂക്കോമൈക്കോസിസ് കേസുകൾക്ക് കാരണമാകുമെന്ന് കരുതുന്നു. കൊവിഡ് 19നെ ചെറുക്കാൻ സഹായിക്കുന്ന സ്റ്റിറോയിഡുകൾ തീയിലേക്ക് ഇന്ധനം എന്നപോലെ ഈ അണുബാധയെ വിപുലമാക്കാൻ സഹായിക്കുന്നു. ധാരാളം പ്രമേഹ രോഗികളുള്ള സംസ്ഥാനമായതിനാൽ കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം കൂടാൻ വലിയ സാദ്ധ്യതയുണ്ട്.
മരുന്നിന് വലിയ വില
ഒരു ഡോസിന് 3,500 മുതൽ 5000 രൂപ വരെ വിലവരുന്ന ആംഫോട്ടെറിസിൻ ബി എന്ന ആന്റി ഫംഗസ് ഇഞ്ചക്ഷൻ എല്ലാ ദിവസവും നാല് മുതൽ എട്ട് ആഴ്ച വരെ നൽകണം. ഈ മരുന്നിനൊപ്പം ഇ.എൻ.ടി ശസ്ത്രക്രിയാ വിദഗ്ധർ പതിവായി മൂക്കിലെയും സൈനസുകളിലെയും രോഗബാധയുള്ളതും രക്തവിതരണം നശിച്ചതുമായ ഭാഗങ്ങൾ നീക്കം ചെയ്ത് ഈ ഫംഗസ് വ്യാപിക്കുന്നത് തടയാൻ ശ്രമിക്കും.
നിലവിൽ കൂടുതൽ മ്യൂക്കോമൈക്കോസിസ് കേസുകളുള്ള മഹാരാഷ്ട്ര, കർണാടക, ദില്ലി സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ മതിയായ മരുന്നുകളുടെ ലഭ്യത കുറവുണ്ട്. പരിമിതമായ ഉൽപാദനവും ഗതാഗതത്തിലേയും സംഭരണത്തിലേയും ബുദ്ധിമുട്ടും ഉയർന്ന ചെലവും ഉള്ളതാണ് ഇതിനു കാരണം. ഈ സംസ്ഥാനങ്ങളിലെ ഇ.എൻ.ടി ശസ്ത്രക്രിയാ വിദഗ്ധരും സഹപ്രവർത്തകരും ആംഫോട്ടെറിസിൻ ബി സംഭരണം പ്രയാസമുള്ളതിനാൽ തങ്ങളുടെ ആശങ്ക പങ്കുവച്ചിരുന്നു. മരുന്ന് സംഭരണത്തിനുള്ള കാലതാമസം ശസ്ത്രക്രിയകൾ വൈകുന്നതിലേക്കും മറ്റു ദുരന്ത ഫലങ്ങളിലേക്കും നയിച്ചേക്കാം.
ഫോട്ടോസെൻസിറ്റീവായ മരുന്നാണ് ആംഫോട്ടറിക്ബി. ഇത് വെളിച്ചത്തിലേക്ക് തുറന്നാൽ ഫലപ്രാപ്തി നഷ്ടപ്പെടും. അതിനാൽ ആംഫോട്ടറിക്ബിയുടെ ഗതാഗതത്തിലും സംഭരണത്തിലും പരമാവധി ശ്രദ്ധ ആവശ്യമാണ്. മരുന്ന് നിർമ്മിക്കാനുള്ള ഉയർന്ന ചെലവും കൊവിഡ് കാലഘട്ടത്തിനു മുമ്പുള്ള മ്യൂക്കോമൈക്കോസിസ് രോഗികളുടെ എണ്ണത്തിലുള്ള കുറവുമാണ് പരിമിതമായ ഉത്പാദനത്തിന് കാരണം. പ്രധാന ആശുപത്രികൾ പോലും ഈ മരുന്നിന്റെ വലിയ ശേഖരം സൂക്ഷിക്കാനിടയില്ല.
മരുന്നുകൾ ശേഖരിക്കണം
കേരളം മാസങ്ങൾക്കു മുൻപേ ഉണ്ടാകാനിടയുള്ള ഓക്‌സിജൻ ക്ഷാമം തിരിച്ചറിഞ്ഞു പ്രതിവിധികൾ ചെയ്തു. കേരള ജനത കൊവിഡ് 19നെ ധൈര്യമായി ചെറുക്കുകയാണ്. ഭാവിയിലേക്ക് നോക്കുമ്പോൾ നമ്മുടെ നാട്ടിലും മ്യൂക്കോമൈക്കോസിസ് കേസുകളുടെ എണ്ണം കൂടാൻ സാദ്ധ്യതയുണ്ട്. ഇതിന്റെ ചികിത്സയ്ക്കായി ആംഫോട്ടെറിസിൻ ബി ധാരാളം ശേഖരിക്കേണ്ടതുണ്ട്. ഓക്‌സിജൻ ശേഖരണത്തിന് സമാനമായി, ജനങ്ങളുടെ ജീവഹാനി തടയാനും ബ്ലാക്ക് ഫംഗസ്സിനെ പ്രതിരോധിക്കുവാനും കേരള വിപണിയിൽ ആംഫോട്ടെറിസിൻബിയുടെ സംഭരണവും വിതരണവും കാര്യക്ഷമമായി നടത്താൻ തീരുമാനം എടുക്കേണ്ട സമയം ആസന്നമായിരിക്കുകയാണ്.
ഡോ. ജതിൻ സാം തെക്കേതിൽ
എം.ബി.ബി.എസ്, എം.എസ് (ഇ.എൻ.ടി). എം.ബി.എ.
(ഹോസ്പിറ്റൽ മാനേജ്മെന്റ്)
സ്‌പെഷ്യലിസ്റ്റ് ഇ.എൻ.ടി, ബുർജീൽ മെഡിക്കൽ സെന്റർ, അബുദാബി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |