പത്തനംതിട്ട: കാലവർഷം പടിവാതിലിൽ എത്തിയെന്നാണ് പ്രവചനം. കൊവിഡ് പിടിമുറുക്കിയതിനെ തുടർന്ന് തടസപ്പെട്ട ശുചീകരണ പ്രവർത്തനങ്ങൾ നാല്, അഞ്ച് തീയതികളിലായി നടക്കും. മഴക്കാല പൂർവ ശുചീകരണത്തിന് ജില്ല തയ്യാറെടുക്കുമ്പോൾ നിലവിലെ സ്ഥിതി ജില്ലാ ആസ്ഥാനം കൂടിയായ പത്തനംതിട്ട നഗരത്തിൽ ഇങ്ങനെയാണ്.
കളക്ടറേറ്റ് പടി
കളക്ടറേറ്റിലേക്കുള്ള പ്രവേശന കവാടത്തിൽ മതിലും വഴിയും വള്ളിപ്പടർപ്പുകൾ മൂടി. ലോക്ക് ഡൗണിന് മുൻപ് വരെ സമരം നടത്താനെത്തിയിരുന്നവർ മതിലിലൂടെ പടർന്നിറങ്ങളിയ പാഴ് വള്ളികൾ നീക്കം ചെയ്താണ് പന്തലിട്ടിരുന്നത്. സമരങ്ങൾ മുടങ്ങിയതും നടപ്പാതയിൽ ആളുകൾ കുറഞ്ഞതും കാരണം പാഴ് വള്ളികൾ യഥേഷ്ടം പടർന്നു. കാടും മലകളും പുഴകളും വളളംകളികളും കൺവെൻഷനുകളുമൊക്കെ ചേർന്ന ജില്ലയുടെ സാംസ്കാരിക തനിമ ഒരുകൂട്ടം ചിത്രകാരൻമാർ മതിലിൽ വരച്ചിട്ടിരുന്നു.
പാഴ് വള്ളികൾ അതിനെയും മൂടി വളർന്നു പടർന്നു.
കളക്ടറേറ്റ് കവാടത്തിനരികെയുള്ള വില്ലേജ് ഒാഫീസ് പരിസരവും കാടുകയറി. ഇവിടെ ക്ഷുദ്രജീവികളുടെ താവളമാണ്. സമീപത്തായി റെയിൽവെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുണ്ട്. അതിന്റെ പിന്നിലെ ഭിത്തിയിലൂടെ വളളികൾ പടർന്നു കെട്ടിടത്തിന്റെ മുകളിലേക്കെത്തി.
ജനറൽ ആശുപത്രി
ജനറൽ ആശുപത്രി കൊമ്പൗണ്ടിനുള്ളിൽ ആംബുലൻസ് ഷെഡിന് സമീപത്താണ് ആശുപത്രിയിലെ മാലിന്യം തള്ളുന്നത്. ഇവ യഥാസമയം നീക്കം ചെയ്യാതിരുന്നതു കാരണം വേനൽ മഴയിൽ കുതിർന്ന് ചീഞ്ഞു നാറുന്നു. സംരക്ഷണമില്ലാത്ത പുരാവസ്തു കെട്ടിടങ്ങൾ പോലെയാണ് ആശുപത്രിയുടെ പിൻഭാഗത്തെ കാടുകയറിയ കാഴ്ച. അമ്മത്തൊട്ടിലും കാടുപിടിച്ചു. എൻ.സി.സി റോഡിൽ ട്രാൻസ്ഫോർമർ സമീപം പ്ളാസ്റ്റിക് ചാക്കുകളിലും കവറുകളിലും മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. തെരുവ് നായകൾ കടിച്ചു കീറിയ മാലിന്യം സമീപത്തെ തോട്ടിലൂടെ ഒഴുകുകയാണ്.
ബസ് സ്റ്റാൻഡ്
പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ വെള്ളക്കെട്ട് കൊതുക് പെരുകാൻ ഇടയാകുന്നു. കെ.എസ്.ആർ.ടി.സി ഭാഗം, സ്വകാര്യ ബസ് സ്റ്റാൻഡ് കവാടം എന്നിവിടങ്ങളിൽ വെള്ളക്കെട്ടുകൾ മാലിന്യം നിറഞ്ഞതാണ്. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് മാലിന്യം കവറുകളിലാക്കി ഉപേക്ഷിക്കുന്നത് പതിവായി.
'' മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി കാടും പടലും നീക്കും. രാത്രികാലങ്ങളിൽ കവറുകളിലാക്കി വീടുകളിലെയും കടകളിലെയും മാലിന്യം പലഭാഗത്തും തള്ളുന്നണ്ട്. പൊലീസ് രാത്രി പട്രോളിംഗ് ശക്തമാക്കിയാലേ അത് തടയാനാകൂ.
അഡ്വ. ടി.സക്കീർ ഹുസൈൻ, നഗരസഭ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |