SignIn
Kerala Kaumudi Online
Thursday, 25 April 2024 11.47 AM IST

'പ്രവേശനോത്സവം നടക്കുന്നത് കുട്ടികളുടെ മനസിൽ', അക്ഷരക്കൂടൊരുങ്ങി​

school

പത്തനംതിട്ട : ഇത്തവണ കുട്ടികളുടെ മനസിലാണ് പ്രവേശനോത്സവം നടക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ പറഞ്ഞു. പത്തനംതിട്ട മാർത്തോമ്മാ എച്ച്.എസ്.എസിൽ സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിദ്യാഭ്യാസം സംസ്ഥാനത്ത് വിജയകരമായി നടത്തുവാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. 96 ശതമാനം കുട്ടികൾ കേരളത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. കുട്ടികൾ ഓൺലൈൻ വിദ്യാഭ്യാസവുമായി കുറച്ചുനാൾ കൂടി പൊരുത്തപ്പെടണം. ആദ്യാവസാനം വരെയും ക്ലാസുകളിൽ ശ്രദ്ധിക്കുകയും പഠിക്കുകയും ഗ്രഹിക്കുകയും വേണം. കുട്ടികൾ ക്ലാസുകളിൽ ശ്രദ്ധിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തണം. കൊവിഡ് മഹാമാരി മാറി വീണ്ടും വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിലേക്ക് വരുവാൻ സമീപ ഭാവിയിൽത്തന്നെ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോർജ്, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.
പി.ടി.എ പ്രസിഡന്റ് എം.എച്ച് ഷാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ സാജൻ ജോർജ് തോമസ്, റവ.സി.വി. സൈമൺ, സ്‌കൂൾ മാനേജർ പി.ലാലിക്കുട്ടി, വിദ്യാർത്ഥി പ്രതിനിധി ഫിദാ ഫാത്തിമ, ജോർജ് ബിനു രാജ്, എച്ച്.എം.ജേക്കബ് എബ്രാഹാം തുടങ്ങിയവർ പങ്കെടുത്തു.

സമരഭൂമിയിൽ തെളിച്ചമില്ലാതെ ഓൺലൈൻ പഠനം

മലയാലപ്പുഴ: പുതിയ പ്രതീക്ഷകളുമായി അദ്ധ്യയന വർഷം ഓൺലൈനിൽ ആരംഭിച്ചെങ്കിലും ചെങ്ങറ സമരഭൂമിയിലെ വിദ്യാർത്ഥികളുടെ പഠനം മങ്ങിയ വെളിച്ചത്തിലാണ്. വിവിധ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി ഒന്ന് മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന 200 വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂസമരത്തിന് സാക്ഷ്യം വഹിച്ച ചെങ്ങറയിൽ 625 കുടുംബങ്ങൾ സർക്കാർ രേഖകളുടെ പുറത്തായതിനാൽ ഒരു വീട്ടിലും വൈദ്യുതിയില്ല. പ്ലാസ്റ്റിക്ക് ഷീറ്റും ഓലയും വലിച്ചുകെട്ടിയ ഒറ്റമുറി വീടുകളാണ് ഏറെയും. അഞ്ച് ശാഖകളായി തിരിച്ചിരിക്കുന്ന വീടുകളിൽ മൂന്ന് ശാഖകളിൽ സോളാർ പാനലും ടെലിവിഷനും കമ്പ്യൂട്ടറും ക്രമീകരിച്ചിട്ടുണ്ടെങ്കിലും രണ്ട് ശാഖകളിൽ ഇതിനുള്ള സൗകര്യമില്ല അവരും മറ്റുള്ള ശാഖകളിലെത്തിയാണ് ഓൺലൈൻ പഠനം നടത്തുന്നത്. സൗകര്യങ്ങൾ പരിമിതമായതിനാൽ ഇവരുടെ തുടർപഠനം മുടങ്ങുമോ എന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്. കഴിഞ്ഞ അദ്ധ്യയന വർഷാരംഭത്തിൽ ഇവിടുത്തെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലായിരുന്നു, തുടർന്ന് കോന്നി ബ്‌ളോക്ക് പഞ്ചായത്തും മലയാലപ്പുഴ ഗ്രാമപഞ്ചായത്തും വിവിധ സംഘടനകളും ചേർന്ന് വിദ്യാർത്ഥികൾക്കായി സോളാർ പാനലും ടെലിവിഷനും എത്തിച്ചു നൽകി. പ്ലസ് ടു വിദ്യാർത്ഥികളായിരുന്ന വൈശാഖ്, വിശാൽ, സൂരജ്, ഡിഗ്രി വിദ്യാർത്ഥി ഹരീഷ് എന്നിവരായിരുന്നു ഓൺലൈൻ പഠനത്തിന് നേതൃത്വം നൽകിയിരുന്നത്. പരിമിതമായ സൗകര്യങ്ങളിൽ ഇത്തവണയും പഠനം മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

ടി.വിയും ഫോണുമില്ല, ഉൗരിലെ കുട്ടികൾക്ക്
പ്രവേശനോത്സവം കാവേരിയുടെ ലാപ്ടോപ്പിൽ

ളാഹ : ടി.വിയും ഫോണുമില്ലാതെ മഞ്ഞത്തോട് ആദിവാസി ഉൗരുകളിലെ കുട്ടികൾ ഇത്തവണ പ്രവേശനോത്സവം കണ്ടത് ലാപ് ടോപ്പിൽ. കോളനിയിലെ ഗോത്ര പഠനശാലയിലിരുന്ന് ഇരുപതോളം കുട്ടികളാണ് പ്രവേശനോത്സവത്തിന്റെ ഭാഗമായത്. ബി.ആർ.സി സഹായത്തോടെ താൽക്കാലിക ടീച്ചറെന്ന പോലെ പ്രവർത്തിക്കുന്ന ളാഹ സ്വദേശി കാവേരി തന്റെ ലാപ് ടോപ്പ് കുട്ടികൾക്ക് പ്രവേശനോത്സവം കാണാൻ ഉൗരിൽ എത്തിക്കുകയായിരുന്നു. കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിലെ എം.ടെക് വിദ്യാർത്ഥിനിയാണ് കാവേരി. തിരുവനന്തപുരം കേന്ദ്രമായ റൈറ്റ്സ് എന്ന സംഘടന നൽകിയ വൈഫൈ മോഡം ഉണ്ടായതിനാൽ വിക്ടേഴ്സ് ചാനലിലൂടെയുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ലൈവായി ലാപ് ടോപ്പിൽ കാണാൻ കഴിഞ്ഞു.

മഞ്ഞത്തോട് കോളനിയിലെ കുട്ടികൾ കഴിഞ്ഞ തവണ പ്രവേശനോത്സവം കണ്ടതും ലോക്ക് ഡൗണിനെ തുടർന്ന് പഠിച്ചതും റൈറ്റ്സ് നൽകിയ ടി.വിയിലൂടെയായിരുന്നു. സോളാർ പാനൽ കോളനിയിൽ സ്ഥാപിച്ചാണ് വൈദ്യുതി ലഭ്യമാക്കിയത്. കേടായ ടി.വി ലോക്ക് ഡൗൺ കാരണം നന്നാക്കാനായില്ല. ഇത്തവണ പഠിക്കാൻ ലാപ് ടോപ് മാത്രമാണ് ആശ്രയം. കഴിയുന്നത്ര ദിവസങ്ങളിൽ ലാപ് ടോപ് കോളനിയിലെത്തിച്ച് കുട്ടികളുടെ പഠനത്തെ സഹായിക്കുമെന്ന് കാവേരി പറഞ്ഞു. സ്മാർട്ട് ഫോണുകൾ ചാർജ് ചെയ്ത് ഉപയോഗിക്കാനുള്ള സംവിധാനങ്ങൾ കോളനിയിൽ ഇല്ല.

അട്ടത്തോട് ട്രൈബൽ സ്കൂളിലെ ഒന്നാം ക്ളാസിലേക്ക് മൂന്ന് കുട്ടികളാണ് ഇത്തവണ കോളനിയിൽ നിന്നുള്ളത്. അട്ടത്തോട്, കിസുമം, ആങ്ങമൂഴി സ്കൂളുകളിലായാണ് ഒന്നു മുതൽ പത്താം ക്ളാസ് വരെയുള്ള കുട്ടികൾ പഠിക്കുന്നത്. നാൽപ്പതോളം കുട്ടികളാണ് ഉൗരുകളിലുള്ളത്. അട്ടത്തോട് സ്കൂൾ ഹെഡ്മാസ്റ്റർ മനോജ്, അദ്ധ്യാപിക ബിന്ദു എന്നിവർ പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.