പത്തനംതിട്ട : ജൂൺ നാല്, അഞ്ച്, ആറ് തീയതികളിൽ നടക്കുന്ന കരുതൽ ശുചീകരണ പരിപാടിയിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും ജനപ്രതിനിധികൾ നേരിട്ട് പങ്കാളികളാകണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂർ ശങ്കരൻ അഭ്യർത്ഥിച്ചു. മഴക്കാലപൂർവ ശുചീകരണം, കൊവിഡ് പ്രതിരോധം, പ്രകൃതിക്ഷോഭം എന്നിവ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഓൺലൈനായി ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂൺ നാലിന് തൊഴിലിടങ്ങളിലെ ശുചീകരണവും, അഞ്ചിന് പൊതുസ്ഥലങ്ങളിലെ ശുചീകരണവും ആറിന് വീടുകളിലെ ശുചീകരണവുമാണ് നടത്തേണ്ടത്. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല എന്ന നിലയിൽ ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയർന്നുനിൽക്കുന്നതിനാൽ വെള്ളപ്പൊക്ക സാദ്ധ്യത മുന്നിൽ കണ്ടുകൊണ്ട് എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തണം.
മാലിന്യം നീക്കംചെയ്യുന്നത് പ്രധാന ഘടകമാണ്. എല്ലാവർക്കും അതിൽ ഉത്തരവാദിത്വമുണ്ട്. കൊവിഡ് സാഹചര്യത്തിൽ ആൾക്കൂട്ടം ഒഴിവാക്കി അഞ്ചുപേർ അടങ്ങുന്ന ടീമുകളായിട്ടാകണം ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. പ്രാദേശിക വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ വേണ്ട നടപടികൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് പ്രാവർത്തികമാക്കണം. കരുതൽ ശുചീകരണത്തിന്റെ ഭാഗമായി നടത്തേണ്ട കർമ്മ പരിപാടികൾ എന്തൊക്കെയെന്ന് തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കണം. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഹരിത കർമ്മസേന ഉൾപ്പടെയുള്ള പ്രവർത്തകർക്കുവേണ്ട ഗ്ലൗസ്, പ്രതിരോധ ഉപകരണങ്ങൾ തുടങ്ങിയവ തദ്ദേശസ്ഥാപനങ്ങൾ ലഭ്യമാക്കണം.
. എല്ലാ വാർഡുകളിലും രൂപീകരിച്ചിട്ടുള്ള എമർജൻസി റെസ്‌പോൺസ് ടീം ക്രിയാത്മകമായി പ്രവർത്തിക്കുന്നതിന് ഇവരുടെ യോഗം ചേരണം. അപകടകരമായി നിൽക്കുന്ന മരങ്ങൾ ട്രീ കമ്മിറ്റി ചേർന്ന് മുറിച്ചുമാറ്റുകയോ അവയുടെ ശിഖരങ്ങൾ വെട്ടിമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യണം. പാലിയേറ്റീവ് കിടപ്പു രോഗികൾക്ക് കൊവിഡ് വാക്‌സിൻ ലഭ്യമാക്കാനുള്ള നടപടികൾ ഉടൻതന്നെ ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |