പത്തനംതിട്ട: കലാരൂപങ്ങളുടെ കലവറയാണ് വെട്ടൂർ പേഴുംകാട്ടിൽ വീട്. ഇവിടെ പിറവിയെടുത്ത ചിത്രങ്ങൾ അറബിക്കൊട്ടാരങ്ങളിലും പള്ളിമേടകളിലും സർവകലാശാല കാമ്പസുകളിലും കേരളത്തിന്റെ സാംസ്കാരവും നാട്ടുതനിമയും അറിയിക്കുന്നു. ആർട്ടിസ്റ്റ് സ്മൃതി ബിജുവിന്റെ കരവിരുതിലാണ് ഇവയുടെ ജനനം. മൾട്ടിവുഡിൽ കൊത്തിയെടുത്തതാണ് നൃത്തരൂപങ്ങൾ. യാത്രകളിൽ മനസിൽ പതിഞ്ഞ പ്രകൃതിയും നാട്ടിൻപുറ കാഴ്ചകളുമാണ് പെയിന്റിംഗുകളായത്. നൃത്തരൂപങ്ങളിൽ ചിലത് ഡൽഹി ക്രൈസ്റ്റ് സർവകലാശാല കാമ്പസിലെ ഒാഡിറ്റോറിയത്തിന്റെ ചുവരുകളിൽ സ്ഥാപിച്ചിട്ടുണ്ട്. പൂന സർവകലാശാല കാമ്പസിൽ വയ്ക്കാനുള്ള നൃത്തരൂപങ്ങളുടെ കൊത്തുപണിയിലാണിപ്പോൾ.
സ്മൃതി ബിജുവിന്റെ മ്യൂറൽ പെയിന്റിംഗുകൾ കടൽ കടന്ന് അറബികളുടെ കൊട്ടാരങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. മസ്കറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്റെ സ്റ്റേജ് ഡിസൈനിംഗ് ചിത്രങ്ങൾ കണ്ട ചില അറബികൾ വീടുകളിലെ അകം ചുവരുകളിൽ ബിജുവിന്റെ ചിത്രങ്ങൾ പതിച്ചു.
വയനാട് ആദിവാസി ഉൗരിലെ മുത്തശ്ശി കുടിലിന് മുന്നിലിരിക്കുന്ന ദൃശ്യത്തിന്റെ മ്യൂറൽ പെയിന്റിംഗിന് 2016ൽ ആർട്ട് മെൻസ്ട്രൊ അന്താരാഷ്ട്ര അവാർഡ് ലഭിച്ചു. 2019ൽ സംസ്ഥാന ലളിത കലാ അക്കാഡമി അവാർഡിനു വേണ്ടി തിരഞ്ഞെടുത്ത ചിത്രങ്ങളിൽ ഇതും ഉൾപ്പെട്ടിരുന്നു. വീട്ടിലെ ഒരു മുറി നിറയെ സ്മൃതി ബിജു വരച്ച നൂറോളം മ്യൂറൽ പെയിന്റിംഗുകളുണ്ട്.
ഇന്റീരിയർ ഡിസൈൻ രംഗത്തും വൈദഗ്ദ്ധ്യം തെളിച്ച അദ്ദേഹത്തിന്റെ കലാരൂപങ്ങൾ തിരുവനന്തപുരം മാർ ഇവാനിയോസ് മ്യൂസിയം, നെടുമങ്ങാട്, വിതുര എന്നിവിടങ്ങളിലെ പള്ളികളുടെ ചുവരുകളിലുണ്ട്. ഡിജിറ്റൽ പെയിന്റംഗ് രംഗത്തും ശ്രദ്ധേയനാണ്. ശബരിമല പാതകളിൽ സ്ഥാപിച്ച ആരോഗ്യ വകുപ്പിന്റെ കൊവിഡ് മുന്നറിയിപ്പ് പരസ്യങ്ങൾ രൂപകൽപ്പന ചെയ്തത് ബിജുവാണ്.
പന്തളം തൃക്കാർത്തിക സ്കൂൾ ഒഫ് ആർട്സിൽ നിന്നാണ് ചിത്രരചന പഠിച്ചത്. കുമ്പഴ മൗണ്ട് ബഥനി, ളാക്കൂർ ഗവ. എൽ.പി.എസ് എന്നിവിടങ്ങളിൽ പാർട്ട് ടൈം ഡ്രോയിംഗ് അദ്ധ്യാപകനായി ജോലി ചെയ്യുന്നു. ഫോൺ- 9961638403 . ഭാര്യ റസീന, മകൻ അലോഷി (പ്ളസ് ടു വിദ്യാർത്ഥി. )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |