പഴകുളം: കണ്ണുനീര് വീണ് അലിഞ്ഞ മണ്ണ് കുഞ്ഞുകൈ കൊണ്ട് മാന്തി നിവേദ്യയും ഒരു വൃക്ഷത്തൈ നട്ടു പരിസ്ഥിതി ദിനത്തിൽ. എന്നിട്ടവൾ പറഞ്ഞു... 'എന്നും വെള്ളമൊഴിക്കും, വളമിട്ട് വളർത്തും, അച്ഛന്റെ ഓർമ്മകൾ വലിയ മരമാകട്ടെ... തണലേകട്ടെ ' . അകാലത്തിൽ പൊലിഞ്ഞ പിതാവിന്റെ ഓർമ്മയ്ക്കായിട്ടാണ് നാലര വയസ്സുകാരി നിവേദ്യ പ്ളാവിൻത്തൈ നട്ടത്. മുബൈയിൽ മേയ് 17ന് ഉണ്ടായ ടൗക്തേ ചുഴലിക്കാറ്റിൽ ബാർജ് മുങ്ങിയാണ് പഴകുളം ആലുംമൂട് വി.വി. വില്ലയിൽ സുരേന്ദ്രന്റെ മകൻ വിവേക് മരിച്ചത്. മേയ് 28ന് നാട്ടിലെത്താൻ ഇരിക്കെയാണ് ദുരന്തം. വിവേകിന്റെ വിയോഗത്തിൽ നിന്ന് വീട്ടുകാരും സുഹൃത്തുക്കളും ഇനിയും മുക്തരായിട്ടില്ല. നാട്ടിൽ എത്തുമ്പോൾ സേവന പ്രവർത്തനങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം സജീവമായിരുന്നു വിവേക്. മകന്റെ സ്ഥാനത്ത് എല്ലാ പരിചരണവും നൽകി കൊച്ചുമകൾ നട്ട വൃക്ഷത്തൈ വളർത്തിയെടുക്കുമെന്ന് വിവേകിന്റെ പിതാവ് സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |