പത്തനംതിട്ട: ജില്ലയുടെ വികസനരംഗത്ത് കൂടുതൽ ശ്രദ്ധിക്കാനുള്ള അവസരമായി നിയമസഭ ഡെപ്യൂട്ടി സ്പീക്കർ പദവി ഉപയോഗപ്പെടുത്തുമെന്ന് ചിറ്റയം ഗോപകുമാർ. പത്തനംതിട്ട പ്രസ് ക്ലബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഡെപ്യൂട്ടി സ്പീക്കർ പദവിയിലെത്തിയതോടെ പൊതുരംഗത്തുനിന്നുള്ള ഇടപെടൽ കുറയുമെന്ന ചിന്തയില്ല. ഉത്തരവാദിത്വം വർദ്ധിച്ചിരിക്കുകയാണ്. ജനങ്ങളുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടാകുമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.
കാർഷിക മേഖലയിൽ ശക്തമായ ഇടപെടൽ നടത്തണമെന്നുണ്ട്. ജില്ലയിലെ കർഷകർ അനുഭവിക്കുന്ന വിവിധ വിഷയങ്ങളിൽ ശാശ്വത പരിഹാരത്തിനു ശ്രമമുണ്ടാകും. നെൽകൃഷിയിൽ വർദ്ധനയുണ്ടായെങ്കിലും വിളവെടുപ്പ് പൂർണമായില്ല. കർഷകർക്ക് വൻ നഷ്ടമുണ്ടായി. ചെറിയ മഴ പെയ്താൽ പോലും വെള്ളം കയറി കൃഷി നശിക്കുന്ന സാഹചര്യമുണ്ടാകുന്നു.
കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാര നിർദേശങ്ങളടങ്ങിയ മാസ്റ്റർപ്ലാൻ തയാറാക്കി സർക്കാരിന് നൽകും. ഐടി മേഖലയിലെ ഉപരിപഠനത്തിനു ജില്ലയിൽ കൂടുതൽ അവസരണങ്ങളുണ്ടാകണം. തീർത്ഥാടന ടൂറിസം പദ്ധതികളും അനിവാര്യമാണ്. അടൂരിൽ എൽ.ഡി.എഫിനു വോട്ടു കുറയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പഠിച്ചു വരികയാണ്. 2016 നിയമസഭ തിരഞ്ഞെടുപ്പിലും 2019 ലോക്സഭ തിരഞ്ഞെടുപ്പിലും ലഭിച്ച വോട്ടുകളിൽ നിന്നു വൻകുറവാണ് ബി.ജെ.പിക്ക് മണ്ഡലത്തിലുണ്ടായത്. ഇത്തരത്തിൽ പലവിധമായ കാരണങ്ങൾ ഉണ്ട്. ഇതു കണ്ടെത്തിവരികയാണെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.
അടൂരിൽ ഓക്സിജൻ പ്ലാന്റ്
അടൂർ മണ്ഡലത്തിലെ സമഗ്രവികസനത്തിനുള്ള പദ്ധതികൾ മനസിലുണ്ട്. ഇവയിൽ പലതും തുടക്കം കുറിച്ച പദ്ധതികളാണ്. ജനറൽ ആശുപത്രിയിൽ സമഗ്രവികസന പ്രക്രിയ നടന്നുവരികയാണ്. പുതിയ ബ്ലോക്കിന് 14.5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇത് പൂർത്തിയായാൽ സ്‌പെഷാലിറ്റി ഡോക്ടർമാരെ കൂടുതലായി നിയോഗിക്കും. ഓക്സിജൻ പ്ലാന്റിനുള്ള നടപടികളും നടന്നുവരുന്നു. പന്തളം പ്രാഥമികാരോഗ്യ കേന്ദ്രം ജനറൽ ആശുപത്രിയായി ഉയർത്താനുള്ള നിർദേശമുള്ളതാണ്. സാങ്കേതികമായി ഇതിനുള്ള തടസങ്ങൾ പരിശോധിച്ചുവരികയാണ്. ആംബുലൻസ് ഇല്ലാത്ത എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും എം.എൽ.എ ഫണ്ടിൽ നിന്നുതന്നെ ഇതു ലഭ്യമാക്കും. പന്തളം ബൈപാസ് നടപടികളും വേഗത്തിലാക്കും. അടൂരിൽ സാംസ്‌കാരിക സമുച്ചയം ഉണ്ടാകണമെന്നുള്ള ലക്ഷ്യം എത്രയും വേഗം സഫലീകരിക്കും. മണ്ണടി വേലുത്തമ്പി ദളവ സ്മാരകം അന്താരാഷ്ട്ര പഠനകേന്ദ്രമായി ഉയർത്താനുള്ള ശ്രമങ്ങളും നടത്തിവരുന്നു. അടൂരിൽ ഒരു ശാസ്ത്ര കേന്ദ്രം നിർമിക്കണമെന്ന് താത്പര്യമുണ്ട്. ചേന്നംപുത്തൂർ കോളനിയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ റവന്യു, ഭവനനിർമാണ വകുപ്പുകളുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് ജി. വിശാഖൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |