കോഴഞ്ചേരി : പെട്രോൾ വിലയിൽ സെഞ്ചുറിയടിച്ച ജില്ലകളിൽ ഇനി പത്തനംതിട്ടയും.വടക്കൻ ജില്ലകളിൽ കഴിഞ്ഞാഴ്ചതന്നെ പ്രീമിയം പെട്രോളിന്റെ വില 100 കടന്നെങ്കിലും കഴിഞ്ഞ ദിവസം മുതലാണ് പത്തനംതിട്ട നൂറിലെത്തിയത്. 100. 11, 100.28, 100.05 എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ പമ്പുകളിൽ പ്രീമിയം പെട്രോളിന്റെ വില. 28 പൈസ കൂടി കഴിഞ്ഞ ദിവസം വർദ്ധിച്ചതോടെയാണ് വില നൂറ് കടന്നത്. ഓരോ കമ്പനിയുടെ കീഴിലുമുള്ള പമ്പുകളിലും ഇന്ധനത്തിന് നേരിയ വില വ്യത്യാസമുണ്ട്. പ്രീമിയം പെട്രോളിനെക്കാൾ 2.80 രൂപയുടെ വ്യത്യാസമേ സാധാരണ പെട്രോളിനുള്ളു.
വില വർദ്ധനയും ലോക്ക് ഡൗണും കാരണം പ്രീമിയം പെട്രോളിന് ആവശ്യക്കാർ കുറവാണെന്ന് പമ്പുടമകൾ പറയുന്നു. സ്ഥിരം ആളുകൾ മാത്രമാണ് പ്രീമിയം പെട്രോൾ ഉപയോഗിക്കുന്നത്.
ഇന്ധനമെത്തിക്കാനുള്ള ചെലവ് ഉൾപ്പെടെ കണക്കുകൂട്ടിയാണ് എണ്ണക്കമ്പനികൾ ഓരോ സ്ഥലത്തെയും വില നിശ്ചയിക്കുന്നത്. ദൂരം കൂടുന്തോറും വിലയും കൂടും. ഒരു കിലോമീറ്റർ ദൂരത്തിൽ മാത്രം വ്യത്യാസമുള്ള പമ്പുകളിലും വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകും.
കൊച്ചിയിലെ ഇരുമ്പനത്തു നിന്നാണ് ജില്ലയിൽ ഇന്ധനമെത്തുന്നത്. പ്രീമിയം പെട്രോളിന് വില നൂറ് പിന്നിട്ടതോടെ പമ്പുകളിൽ ദശാംശത്തിന് മുമ്പ് രണ്ടക്കം മാത്രം തെളിയുന്ന ഡിസ് പ്ളേ സംവിധാനം ഇപ്പോൾ മാറിയിട്ടുണ്ട്. ഇത് പെട്രോൾ കമ്പനികൾ തന്നെയാണ് അപ്ഗ്രേഡ് ചെയ്യുന്നത്. പമ്പുകളിലെ മൾട്ടി പ്രോഡക്ട് ഡിസ്പെൻസറിയിലാണ് ഡിജിറ്റൽ ഡിസ് പ്ളേ നൂറായി രേഖപ്പെടുത്തുന്നത്. 99.99 എന്നതാണ് നൂറായി മാറിയത്.
ഐ.ഒ.സി, ബി.പി, ബി.പി.സി.എൽ എന്നീ കമ്പനികളുടേത് ഉൾപ്പെടെ 80 പമ്പുകളാണ് ജില്ലയിലുള്ളത്. എറ്റവും കൂടുതൽ പമ്പുകളുള്ളത് ഐ.ഒ.സി ക്കാണ്. രണ്ടാം സ്ഥാനത്ത് ബി.പി യും.
പ്രീമിയം പെട്രോൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് മൈലേജ്, ഇന്ധനക്ഷമത എന്നിവ ലഭിക്കുന്നുണ്ട്. X -2 95 എന്ന ഇനം പ്യൂരിഫൈ ചെയ്ത പെട്രോളാണിത്. വില വർദ്ധിച്ചെങ്കിലും ഗുണം മെച്ചമാണെന്ന് കമ്പനികളും പറയുന്നു. കൊവിഡ് നിയന്ത്രണം കാരണം പമ്പിൽ വാഹനങ്ങൾ എത്തുന്നത് കുറഞ്ഞതോടെ വരുമാനം കുത്തനെ ഇടിഞ്ഞു.
സി.കെ. രവിശങ്കർ തട്ടയിൽ
(സംസ്ഥാന പ്രസിഡന്റ്, ഓൾ കേരള ഫെഡറേഷൻ ഒഫ് പെടോളിയം ട്രേഡേഴ്‌സ്)
ദിവസേന ഇരുചക്രവാഹനം ഉപയോഗിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് പ്രീമിയം പെട്രോളിന്റ വില കൂടുന്നതിനാൽ പിടിച്ചു നിൽക്കാനാവില്ല. ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷണ സാധനങ്ങളുടെ വില ആഴ്ചതോറും കൂട്ടാനുമാകില്ലല്ലോ
പി. കിഷോർ
(ഡെലിവറി ബോയ്, ഓൺലൈൻ ഭക്ഷണ വിതരണ കമ്പനി, കോഴഞ്ചേരി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |