പദ്ധതി നടപ്പാക്കുന്നതിന് ഇന്ന് കിഫ്ബി യോഗത്തിൽ ചർച്ച
അടൂർ : അപ്രായോഗികമെന്ന് പൊതുമരാമത്ത് വകുപ്പിലെ പ്രോജക്ട് പ്രിപ്പറേഷൻ യൂണിറ്റ് തള്ളിക്കളഞ്ഞ അടൂരിലെ നിർദ്ദിഷ്ട റിംഗ് റോഡ് പദ്ധതിക്ക് ജീവൻവയ്ക്കുന്നു. കിഫ്ബിയിലെ എൻജിനീയറിംഗ് വിഭാഗം പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിത്തുടങ്ങി. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന കിഫ്ബി യോഗത്തിൽ അടൂർ റിംഗ് റോഡ് പദ്ധതിയും ചർച്ചയ്ക്കെടുക്കും. ഇതിന് മുന്നോടിയായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നഗരസഭാ ചെയർമാൻ ഡി. സജി എന്നിവരുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ചർച്ച നടന്നിരുന്നു. 2017- 18 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലാണ് അന്ന് ധനകാര്യമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് റിംഗ് റോഡിനായി 20 കോടി രൂപ വകകൊള്ളിച്ചത്. തുടർന്ന് സംസ്ഥാനത്ത് 4 ബഡ്ജറ്റുകൾ അതരിപ്പിക്കപ്പെട്ടെങ്കിലും റിംഗ്റോഡ് പദ്ധതിക്ക് തുടക്കം കുറിക്കാനായില്ല. പൊതുമരാമത്ത് എൻജിനീയറിംഗ് വിഭാഗം സർവേ നടത്തി ഡ്രോയിംഗ്, പാലങ്ങളുടെ നിർമ്മാണം നടക്കേണ്ട സ്ഥലത്തെ മണ്ണിന്റെ പരിശോധന എന്നിവ നടത്തിയശേഷമാണ് പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ ഫയൽ കൈമാറിയത്. പക്ഷേ നിർദ്ദിഷ്ട പ്രോജക്ട് അപ്രായോഗികവും അശാസ്ത്രീയവുമാണെന്നായിരുന്നു റിപ്പോർട്ട് .നഗരവികസനത്തിന് അനിവാര്യമായ പദ്ധതി നടപ്പാക്കാൻ തുടർന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു.
പദ്ധതി ഇങ്ങനെ
-----------------
റോഡ് കടന്നുപോകുന്നത്
അടൂർ ഹോളിക്രോസ് ജംഗ്ഷനിൽ ആരംഭിച്ച് പ്ളാവിളത്തറിയിൽ എത്തി കനാൽ റോഡിലൂടെ കോട്ടപ്പുറം, പന്നിവിഴ ദേവീക്ഷേത്ര ജംഗ്ഷൻ വഴി കിഴക്കോട്ട് തിരിഞ്ഞ് ടി. ബി ജംഗ്ഷനിലും അവിടെനിന്ന് കോട്ടമുകൾ വഴി കനാൽ കരയിലൂടെ നെല്ലിമൂട്ടിൽപടിയിലും എത്തിച്ചേരും.
ബന്ധിപ്പിക്കുന്ന പ്രധാന പാതകൾ
അടൂർ - തുമ്പമൺ, അടൂർ - ആനന്ദപ്പള്ളി, അടൂർ - പത്തനാപുരം (കെ. പി റോഡ്), എം.സി റോഡ്.
പ്രയോജനം
കെ. ഐ. പി യുടെ പുറമ്പോക്ക് സ്ഥലം പദ്ധതിക്കായി ഏറ്റെടുക്കുന്നതിനാൽ അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകില്ല
നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടായാൽ ഗതാഗതം സുഗമമായി വഴിതിരിച്ചുവിടാം
ദൂരം: 8.300 കിലോമീറ്റർ
" നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ശബരിമല തീർത്ഥാടകർക്ക് ടൗൺ സ്പർശിക്കാതെ പത്തനംതിട്ടയ്ക്ക് പോകുന്നതിനും ഉതകുന്ന നിർദ്ദിഷ്ട റിംഗ് റോഡ് എന്തുവിലകൊടുത്തും യാഥാർത്ഥ്യമാക്കും. ."
പി. ബി. ഹർഷകുമാർ സി. പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |