ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിക്കും. ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഭക്തർക്ക് പ്രവേശനമില്ല.
നട തുറന്നിരിക്കുന്ന അഞ്ച് ദിവസവും പതിവ് പൂജകൾ മാത്രമാകും ഉണ്ടാകുക. പൂജകൾ പൂർത്തിയാക്കി 19ന് രാത്രി എട്ടിന് ഹരിവരാസനം പാടി നടയടയ്ക്കും. ഭക്തർക്ക് വഴിപാടുകൾ ഒാൺലൈൻ വഴി ബുക്ക് ചെയ്യാമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
ശബരിമലയിൽ റീസർവെ ഇന്ന് തുടങ്ങും
പത്തനംതിട്ട: ശബരിമലയിൽ ദേവസ്വം ബോർഡും വനംവകുപ്പും തമ്മിൽ തർക്കമുണ്ടായ സ്ഥലങ്ങളിലെ റീ സർവെ ഇന്ന് തുടങ്ങും. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ എ.എസ്.പി. കുറുപ്പിന്റെ നേതൃത്വത്തിലുള്ള ടീമാണ് തർക്ക സ്ഥലങ്ങൾ വീണ്ടും അളക്കുന്നത്. റവന്യൂ, വനംവകുപ്പ്, ദേവസ്വം ബോർഡ് പ്രതിനിധികളും സംഘത്തിലുണ്ടാകും. സർവെ പൂർത്തിയാക്കി 30ന് മുൻപ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ആദ്യ സർവെയിൽ ബോർഡിന്റെ പക്കലുള്ള സ്ഥലങ്ങളിൽ ചില ഭാഗം വനംവകുപ്പിന്റെ അതിർത്തിയിലേക്കും വനംവകുപ്പിന്റെ പക്കലുള്ള സ്ഥലങ്ങളിൽ ചിലത് ദേവസ്വം ബോർഡിന്റെ അതിർത്തിയിലേക്കും കയറിയതായി കണ്ടെത്തിയിരുന്നു. ഇത് ധാരണയോടെ കൈമാറണമെന്ന് കമ്മിഷൻ കോടതിയിൽ പറഞ്ഞിരുന്നു. വനംവകുപ്പ് ഇൗ വാദത്തെ എതിർക്കുകയും റീസർവെ വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് തർക്കം ഉന്നയിക്കുന്ന സ്ഥലങ്ങളിൽ റീ സർവെ നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |