ഒാമല്ലൂരിലെത്തിയ പുള്ളിമാന് കാവലിന് വനപാലകർ, കാട്ടിലേക്ക് കൊണ്ടുപോകാൻ വൈകും
ഒാമല്ലൂർ : കാടുവിട്ടിറങ്ങി രണ്ടാഴ്ചമുമ്പ് ഒാമല്ലൂർ ആറ്റരികത്തെത്തിയ പുള്ളിമാന് കാവലിന് വനപാലകരെ നിയോഗിച്ചു.
മാനിനെ വേട്ടയാടാൻ ഒരു സംഘം ഒാമല്ലൂരിലും പരിസരങ്ങളിലും തമ്പടിക്കുന്നതായി സൂചന ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. അപരിചിതരായ ആളുകളെ മാർക്കറ്റ് ജംഗ്ഷനിൽ അടുത്തിടെയായി കാണുന്നുണ്ട്. സമ്പൂർണ ലോക്ക് ഡൗൺ ആയിരുന്ന ശനി, ഞായർ ദിവസങ്ങളിൽ പുല്ലറുക്കാനെന്ന വ്യാജേന പാടത്തും പറമ്പുകളിലും ചിലരെ കണ്ടവരുണ്ട്. മാൻ വേട്ടക്കാർ എന്ന് സംശയം ഉയർന്നതിനെ തുടർന്ന് നാട്ടുകാർ വനപാലകരെ വിവരം അറിയിച്ചിരുന്നു.
ഇന്നലെ മുതൽ രാത്രിയും പകലും മാൻ കാണപ്പെടാറുള്ള സ്ഥലങ്ങളിൽ വനപാലകരുടെ നിരീക്ഷണ സംഘം പട്രോളിംഗ് നടത്തുന്നുണ്ട്. കോന്നി ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്സിലെ സെക്ഷൻ ഫോറസ്റ്റ് ഒാഫീസർ ആർ. ദിൻഷ്, ബീറ്റ് ഫോറസ്റ്റ് ഒാഫീസർമാരായ സഞ്ജു, അൻസാർ, ദിലീപ്, ഫോറസ്റ്റ് വാച്ചർ മഞ്ജിത് എന്നിവരടങ്ങുന്ന സംഘമാണ് പട്രോളിംഗ് നടത്തുന്നത്.
കോന്നി വനത്തിൽ സാധാരണ കാണപ്പെടുന്ന ഇനത്തിലെ മാനല്ല ഒാമല്ലൂരിൽ എത്തിയത്. കുമ്മണ്ണൂർ വനമേഖലയിൽ ഇത്തരം പുള്ളിമാനുകളെ അപൂർവമായി കാണപ്പെടുന്നുണ്ട്. അവയിൽ നിന്ന് കൂട്ടംതെറ്റി വന്നതായിരിക്കാം.
ഒന്നര മാസം മുൻപ് കോന്നി ചൈനാമുക്കിൽ കാണപ്പെട്ടതാണ് ഒാമല്ലൂരിൽ എത്തിയ മാനെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. കോന്നിയിൽ നിന്ന് പ്രമാടം ഭാഗത്തേക്കാണ് വന്നത്. അവിടെ കുറേനാൾ ഉണ്ടായിരുന്നു. പിന്നീട് അഴൂർ ഭാഗത്ത് എത്തി. അതിനു ശേഷമാണ് രണ്ടാഴ്ചയായി ഒാമല്ലൂരിൽ കാണുന്നത്.
ജെൻിൽമാൻ
'' മാനിനെ ജനവാസ മേഖലയിൽ നിന്ന് ഒഴിവാക്കാൻ വനംവകുപ്പ് നടപടിയെടുക്കണം. മാനിന് ആപത്ത് സംഭവിച്ചാൽ നാട്ടുകാർ നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരും. സ്ഥലവാസികൾ ഇതുസംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്.
അഡ്വ. ജോൺസൻ വിളവിനാൽ
ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |