അരുവാപ്പുലം: ജില്ലയുടെ കിഴക്കൻ വനമേഖലകളിൽ നിന്ന് കണ്ടെത്തിയ ബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളുടെ ഉറവിടം സംബന്ധിച്ച് ദുരൂഹതയേറുന്നു. കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിൽപ്പെട്ട കല്ലേലി വയക്കരയിൽ നിന്നും പാടത്തെ കശുമാവിൻ തോട്ടത്തിൽ നിന്നുമാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഇതിനെ തുടർന്ന് വനംവകുപ്പ് വനമേഖലകളിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട് . ജെലാറ്റിൻ സ്റ്റിക്കുകൾ , ഡിറ്റണേറ്റർ , വയറുകൾ, ബാറ്ററികൾ എന്നിവയാണ് പാടത്തുനിന്ന് കണ്ടെത്തിയത്. വയക്കര വനത്തിൽ നിന്ന് 96 ജെലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. കേന്ദ്ര ഇന്റലിജിൻസ് ബ്യൂറോയിലെയും ഭീകര വിരുദ്ധ സ്‌ക്വാഡിലെയും ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഉത്തർ പ്രദേശിൽ സ്ഫോടക വസ്തുക്കളുമായി പിടിയിലായ ആളിൽ നിന്ന് പാടം വനമേഖലയിലെ സ്ഫോടക വസ്തുക്കളെക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. കേരള , തമിഴ്‌നാട് വനാതിർത്തികൾ കേന്ദ്രീകരിച്ച് തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ പ്രവർത്തിക്കുന്നതായി നേരത്തെ തമിഴ്‌നാട് പൊലീസിലെ രഹസ്യാനേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഏതെങ്കിലും സംഘടനകൾക്ക് ഇതിനു പിന്നിൽ ബന്ധമുണ്ടോ എന്ന് അന്വേഷണ എജൻസികൾ പരിശോധിക്കുകയാണ്.
ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും
നടുവത്തുമൂഴി റേഞ്ചിലെ വനമേഖല തമിഴ്‌നാട് അതിർത്തിയിലെ അച്ചൻകോവിൽ വരെ വ്യാപിച്ചു കിടക്കുകയാണ്. കോന്നി - അച്ചൻകോവിൽ റോഡിലൂടെ വിനോദ സഞ്ചാരികൾ നേരത്തെ എത്തുമായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇപ്പോൾ വനപാത വിജനമാണ് . കാട്ടാന ശല്യം രൂക്ഷമായതിനാൽ വനപാലകരല്ലാതെ അധികമാരും വനത്തിലേക്ക് പ്രവേശിക്കാറുമില്ല. നേരത്തെ ചെക്ക് പോസ്റ്റുകളിൽ വനം വകുപ്പിന്റെ പരിശോധന ശക്തമായിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് നിലച്ചിരുന്ന പരിശോധന വീണ്ടും ശക്തമാക്കും . സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലങ്ങളുടെ സമീപ പ്രദേശങ്ങളായ വെള്ളംതെറ്റി, മാങ്കോട്, അതിരുങ്കൽ , കലഞ്ഞൂർ, കൊക്കാത്തോട്, ഒരേക്കർ , കല്ലേലി , കല്ലേലിത്തോട്ടം, ഊട്ടുപാറ, അരുവാപ്പുലം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ ഭീതിയിലാണ്.
തീവ്രവാദി ബന്ധം അന്വേഷിക്കും
സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടങ്ങി. നടുവത്തുമൂഴി, കൊക്കാത്തോട് പ്രദേശങ്ങളിൽ തീവ്രവാദികളുടെ രഹസ്യ ക്യാമ്പ് വർഷങ്ങൾക്ക് മുമ്പ് നടന്നിരുന്നു. അന്നത്തെ പൊലീസ് അന്വേഷണത്തിന്റെ രേഖകളും ഇതിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. കോന്നി താലൂക്കിലെ പാറമടകളിലെ കഴിഞ്ഞ കുറേ മാസങ്ങളിലെ സ്ഫോടക വസ്തുക്കളുടെ കണക്കെടുപ്പും ആരംഭിച്ചു. അനധികൃതമായി നടത്തുന്ന പാറമടകളിൽ നിന്ന് ഉപക്ഷിക്കപ്പെട്ടതാണോ ജലാറ്റിൻ സ്റ്റിക്കുകളെന്നും സംശയിക്കുന്നുണ്ട്. പഴക്കം ചെന്ന ജലാസ്റ്റിൻ സറ്റിക്കുകളാണ് വയക്കരയിൽ നിന്ന് കിട്ടിയതെന്ന് കരുതുന്നു. ഇതിൽ ബാച്ച് നമ്പർ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ പരിശോധനയ്ക്കായി ഇവ അയച്ചിരിക്കുകയാണ്.
ജില്ല പോലീസ് മേധാവി പി. നിശാന്തിനി സംഭവ സ്ഥലം സന്ദർശിച്ചു. സംഭവം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി അവർ പറഞ്ഞു. ഡി.സി.ആർ ഡി. ഡി.വൈ.എസ്.പി പ്രതാപചന്ദ്രൻ നായർ , കോന്നി ഡിവൈ.എസ്.പി. ബൈജു കുമാർ , കോന്നി , കൂടൽ സി.ഐ മാർ എന്നിവരടങ്ങിയതാണ് സംഘം. കൂടുതൽ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |