അരുവാപ്പുലം: ബ്രിട്ടീഷ് ഭരണകാലത്ത് ഗ്രാമീണർക്ക് വായനശീലവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും പകർന്നു നൽകിയ ഒരു വിദേശിയുണ്ടായിരുന്നു കല്ലേലിയിൽ. ബ്രിട്ടീഷ് കമ്പനിയുടെ കല്ലേലിയിലെ എസ്റ്റേറ്റ് മാനേജരായിരുന്ന ഫാർ സായിപ്പായിരുന്നു അത്. അക്കാലത്ത് കല്ലേലിയിലെ തോട്ടത്തിൽ മലയാളികളും തമിഴ് വംശജരുമായ നൂറ് കണക്കിന് തൊഴിലാളികൾ ജോലി ചെയ്തിരുന്നു. ഇവരുടെ മക്കൾ പഠിച്ചുകൊണ്ടിരുന്ന കോന്നിയിലെ അന്നത്തെ എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് ( ഇപ്പോഴത്തെ റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ) അദ്ദേഹം നിരവധി പുസ്തകങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. വായനദിനവേളയിൽ കല്ലേലിയിലെ പഴമക്കാരുടെ മനസ്സിൽ ഇന്നും ഫാർ സായിപ്പുണ്ട്. യാത്രസൗകര്യങ്ങൾ പരിമിതമായിരുന്ന 1920 കളിൽ കുതിരപ്പുറത്തായിരുന്നു സായിപ്പിന്റെ യാത്ര. കല്ലേലിയിലെ എസ്റ്റേറ്റ് ബംഗ്ലാവിൽ നിന്ന് കുതിരപ്പുറത്ത് കയറി മൺപാതയിലൂടെ കോന്നിയിലെത്തി മടങ്ങി പോകുന്ന ഫാർസായിപ്പിന്റെ ചിത്രം പല മനസിലുമുണ്ട്. അന്നത്തെ സ്‌കൂൾ മാനേജരായിരുന്ന കല്ലറേത്ത് മാധവൻ പിള്ളയുമായുള്ള ഫാർ സായിപ്പിനുള്ള അടുപ്പവും സ്കൂളിന് ഇംഗ്ളീഷ് പുസ്തകങ്ങൾ സംഭാവന ചെയ്യാൻ സായിപ്പിനെ പ്രേരിപ്പിച്ചു.
ഫോട്ടോഗ്രാഫി അക്കാലത്ത് അപൂർവ്വമായതിനാൽ ഫാർ സായിപ്പിന്റെ ചിത്രം ഇന്ന് ആരുടേയും കൈവശമില്ല. എങ്കിലും പുസ്തകങ്ങളിലൂടെ ഒരു നാട് മുഴുവൻ അദ്ദേഹത്തെ ഓർക്കുകയാണ്.
ഫാർ ലൈബ്രറി
തലമുറകൾ കഴിഞ്ഞിട്ടും ഫാർ സായിപ്പ് നൽകിയ ഗ്രന്ഥങ്ങൾ റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ലൈബ്രറിയിലെ പ്രത്യേകം ഷെൽഫിൽ 'ഫാർ ലൈബ്രറിയെന്ന ' പേരിൽ ഇന്നും സൂക്ഷിക്കുന്നു. നിറംമങ്ങി പുറംചട്ടകൾ ദ്രവിച്ചു തുടങ്ങിയെങ്കിലും ഒരു നൂറ്റാണ്ട് മുൻപുള്ള കടലാസുകൾക്ക് ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. പ്രശസ്തരായ ബ്രിട്ടീഷ് എഴുത്തുകാരുടെ ചെറുകഥകൾ, ജീവചരിത്രങ്ങൾ, കവിതകൾ , ആത്മകഥകൾ ഇവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. വില്യം മോറിസിന്റെ ചെറുകഥകൾ, ചാൾസ് ഡിക്കൻസിന്റെ ഗ്രേറ്റ് എക്‌സ്‌പ്രേക്ഷൻ, ജോസഫ് സ്റ്റാലിന്റെ ജീവചരിത്രം , എഡ്‌വേഡ് വില്യമിന്റെ അറേബ്യൻ നൈറ്റ്‌സ് തുടങ്ങിയ ഗ്രന്ഥങ്ങൾ എടുത്തുപറയേണ്ടവയാണ്. ലണ്ടൻ ഓസ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസിൽ പ്രിന്റ് ചെയ്ത പുസ്തകങ്ങളാണ് ഏറെയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |