അടൂർ : അറിവിന്റെ അക്ഷയപാത്രം ഒന്നിലേറെ തലമുറകൾക്ക് പകർന്നു നൽകിയ കരുവാറ്റയിലെ ഇ.വി സ്മാരക ഗ്രന്ഥശാല 75ന്റെ നിറവിൽ. ഹാസ്യസാഹിത്യകാരനായ ഇ.വി. കൃഷ്ണപിള്ളയുടെ സ്മരണയിൽ കാൽ ലക്ഷത്തിലധികം പുസ്തകങ്ങളുടെ ശേഖരവുമായി വായനലോകത്ത് നിറഞ്ഞുനിൽക്കുകയാണ് അറിവിന്റെ ഇൗ അടയാളം. തലമുറകളുടെ ആവേശവുമായി മാറിയ ഒട്ടേറെ വാരികകൾ, വാർത്താ വിവരണങ്ങൾ, മലയാളത്തിലെ ആദ്യകാല നോവലുകളും കഥകളും ഉൾപ്പെടെയുള്ളവ ഇവിടെയുണ്ട്.
1964 -ൽ കരുവാറ്റയിലെ പൂങ്ങോട്ടു കട എന്ന സ്ഥാപനത്തിലെ ചില്ല് അലമാരയിൽ തിരുവിതാംകൂർ കോൺഗ്രസ് നേതാക്കളായിരുന്ന എസ്. കെ.ജി ധരൻ, സി.കെ.കുമാരൻ, അടൂർ എൻ.കുഞ്ഞുരാമൻ എന്നിവർ ചേർന്ന് രൂപം നൽകിയ ആശാൻ സ്മാരക വായനശാലയാണ് പിന്നീട് ഇ. വി സ്മാരക ഗ്രന്ഥശാലയായി മാറിയത്. അടൂർ ഹൈസ്കൂൾ ജംഗ്ഷനിലെ ഇ.വി സ്മാരക ഗ്രന്ഥശാലയുടെ പ്രവർത്തനം നിലച്ചതോടെ അവിടുത്തെ ഗ്രന്ഥശേഖരങ്ങൾ കൂടി സ്വീകരിച്ച് ഇ.വിയുടെ നിത്യസ്മാരകമാക്കി പുനർ നാമകരണം നടത്തുകയായിരുന്നു. അടൂർ എസ്.എൻ.ഡി.പി യൂണിയന്റെ സെക്രട്ടറിയായിരുന്ന സി.കെ.കുമാരന്റെ മാതാവ് സൗജന്യമായി നൽകിയ സ്ഥലത്താണ് നാട്ടുകാരുടെ ശ്രമദാനമായി പുതിയ വായനശാല ഉയരുന്നത്. 1974 ൽ ഇ.വിയുടെ ഭാര്യ മഹേശ്വരിയമ്മ ഇപ്പോഴത്തെ കെട്ടിടത്തിന് ശിലപാകി. ഗ്രന്ഥശാലയിൽ പതിനൊന്ന് വർഷത്തിലേറെയായി അക്കാദമിക് സെന്ററും പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |