കോഴഞ്ചേരി : മലയാള ഭാഷയിൽ പുതിയ ഭാഷാ നിഘണ്ടു ചമച്ച അയിരൂർ എൻ. രാമൻ പിള്ള വായനാലോകത്തിന് നൽകിയത് പുത്തൻ അറിവുകളാണ്. I71 പേജുകളിൽ കയ്യെഴുത്തു പ്രതിയായി മലയാള ഭാഷയിൽ പുതിയ തലം ഒരുക്കിയ രാമൻ പിള്ളയ്ക്ക് തന്റെ സൃഷ്ടിയെ അച്ചടിമഷി പുരട്ടാനായില്ല.
പമ്പാ നദീതീരത്ത് കാമ്പുള്ളൊരു വായനാസംസ്കാരം പടുത്തുയർത്തുന്നതിൽ മുഖ്യ പങ്കാളിത്തം വഹിച്ച ആളാണ് അയിരൂർ എൻ. രാമൻപിള്ള. സ്വന്തം പുസ്തക ശേഖരം നാട്ടുകാർക്ക് വായിക്കാൻ വിട്ടു നൽകിയ അദ്ദേഹം രൂപീകരിച്ച വായനശാലയാണ് എസ്.എസ്.വി. ഗ്രന്ഥശാല.
ഉള്ളൂർ, അപ്പൻ തമ്പുരാൻ, ആറ്റൂർ കൃഷ്ണൻ പിഷാരടി, പുത്തൻകാവ് മാത്തൻ തരകൻ , ശൂരനാട് കുഞ്ഞൻപിള്ള, തകഴി, പവനൻ, പന്തളം കേരള വർമ്മ തുടങ്ങിയ സാഹിത്യ പ്രതിഭകൾ ആദരവോടെ കണ്ട സാഹിത്യ പ്രതിഭയായിരുന്നു രാമൻ പിള്ള. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായർ ഉൾപ്പെടെ ഉള്ളവരായിരുന്നു ശിഷ്യഗണങ്ങൾ. ആറന്മുളയുടെ ചരിത്രമെഴുതാനുള്ള ഗവേഷണത്തിൽ ഏർപ്പെട്ട ചരിത്ര ഗവേഷകനായ കെ.പി. ശ്രീരംഗനാഥനാണ് 12 വർഷം മുമ്പ് എൻ. രാമൻ പിള്ളയുടെ സ്വപ്ന നിഘണ്ടുവിന്റെ കയ്യെഴുത്ത് പ്രതി കണ്ടെടുത്തത്. കൊച്ചുമകൻ സി. രാജേഷ് കുമാറും ഭാര്യ ഡോ. എൻ. വൃന്ദ നായരും ഇപ്പോൾ ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. വഞ്ചിപ്പാട്ടും നിരൂപണവും ഉൾപ്പെടെ നോവലും അടങ്ങിയ കൽപദ്രുമം എന്ന നിഘണ്ടുവാണ് 18 വർഷത്തെ ഗവേഷണത്തിന് ശേഷം ഇന്നും അപ്രകാശിതമായി കിടക്കുന്നത്. സാഹിത്യ മേഖലയിൽ പുതിയ വെളിച്ചമായി രാമൻപിള്ളയുടെ നിഘണ്ടു വൈകാതെ പ്രകാശിതമാകുമെന്ന പ്രതീക്ഷയിലാണ് സാഹിത്യ ലോകവും
അയിരൂർ രാമൻ പിള്ള : ( 1899- 1981) അയിരൂർ കുമ്പളപ്പള്ളിൽ കൃഷ്ണപിള്ളയുടെയും നാരായണിയമ്മയുടെയും മകൻ. മലയാള സാഹിത്യത്തിലും സംസ്കൃതത്തിലും വിദ്വാൻ ബിരുദം. മൂന്ന് പതിറ്റാണ്ട് സ്കൂൾ അദ്ധ്യാപകൻ. പ്രധാന കൃതികൾ : വിക്രമ ചെമ്പകം, കരുണാ വർഷം , സിംഹ ഭ്രുതുക്കാങ്കിതം, കൃഷ്ണലീല , ശൃഗമിത്രം, നളചരിതം വഞ്ചിപ്പാട്ട്, ഭാഷാ വ്യാഖ്യാനം കൃതികൾ, സ്വപ്ന ശാസ്ത്ര നിഘണ്ടു (അപ്രകാശിതം )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |