പത്തനംതിട്ട : ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ പൊതുഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണ്. കെ.എസ്.ആർ.ടി.സി പ്രധാന റോഡുകളിൽ സർവീസ് നടത്തുമ്പോൾ സ്വകാര്യ ബസുകൾ പുറത്തിറക്കാനാകാതെ ബുദ്ധിമുട്ടുകയാണ് ഉടമകൾ. കെ.എസ്.ആർ.ടി.സി ഇന്നലെ 64 ൽ 27 സർവീസുകൾ നടത്തി. ഒരു സർവീസിൽ മൂവായിരം രൂപ വരെയാണ് പരമാവധി ലഭിക്കുന്നതെന്ന് അധികൃതർ പറയുന്നു. സ്വന്തം വാഹനത്തിലോ ഒരേ സ്ഥലത്തുള്ളവർ ഒരുമിച്ച് സ്വകാര്യ വാഹനത്തിലോ ആണ് ഇപ്പോൾ യാത്ര ചെയ്യുന്നത്.
എല്ലാ റൂട്ടിലും എത്താതെ കെ.എസ്.ആർ.ടി.സി
സർവീസ് ആരംഭിച്ചെങ്കിലും ജില്ലയിലെ പല പ്രദേശത്തും കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നില്ല. പ്രധാന റോഡുകളിലാണ് ഭൂരിഭാഗം ബസും സർവീസ് നടത്തുന്നത്. ഇത് ബാധിച്ചിരിക്കുന്നത് സാധാരണക്കാരെയാണ്. ജില്ലയിലെ ഉൾപ്രദേശങ്ങളിലാണ് പൊതുഗതാഗത പ്രശ്നം രൂക്ഷമാകുന്നത്. നിരവധി ബൈ റൂട്ടുകളുള്ള മലയോര പ്രദേശമായതിനാൽ ലോക്ക് ഡൗണിന് ശേഷവും പൊതുഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ആളുകൾ കൂടുതൽ ഉള്ളതും ഉൾപ്രദേശങ്ങളിലാണ്.
സ്വകാര്യ ബസുകൾ വൈകും
ജില്ലയിൽ 365 സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ ഒരു ബസിൽ പരമാവധി രണ്ട് ജോലിക്കാർ ഉണ്ടാകും. ഇവരുടെ ശമ്പളം പോലും നൽകാൻ കഴിയാത്ത സ്ഥിതിയിൽ ബസുകൾ നിരത്തിലിറക്കാൻ മടിക്കുകയാണ് ഉടമകൾ. ഡീസലിന് 93.36 രൂപയായിരുന്നു ഇന്നലെ. ലോക്ക് ഡൗണിന് ശേഷം പന്ത്രണ്ട് തവണ ഡീസലിന്റെ വില കൂടി. ഈ സാഹചര്യത്തിൽ ഒരു ലിറ്റർ ഡീസലിൽ മൂന്ന് കിലോമീറ്റർ മാത്രമേ യാത്ര ചെയ്യാൻ കഴിയു. ഒരു ബസ് സർവീസ് നടത്താൽ അമ്പത്തിയഞ്ച് ലിറ്റർ വേണം. നിലവിലെ സാഹചര്യത്തിൽ സർവീസ് നടത്തിയാൽ യാത്രക്കാരില്ലെങ്കിൽ അധിക ബാദ്ധ്യതയാകും . റോഡ് ടാക്സ് മുപ്പതിനായിരം രൂപ സർവീസ് നടത്താതെ തന്നെ അടക്കേണ്ട സ്ഥിതിയാണ്. പല ബസ് ഉടമകളും വലിയ കടക്കെണിയിലാണ്.
"ടാക്സിന് സമയം നീട്ടിയെങ്കിലും എപ്രിൽ മുതലുള്ള തൊണ്ണൂറു ദിവസങ്ങൾ എടുത്താൽ മൂപ്പത് ദിവസം മാത്രമാണ് ബസ് സർവീസ് നടത്തിയത്. എന്നിട്ടും ടാക്സ് ഇനത്തിൽ കുറവൊന്നും സംഭവിച്ചിട്ടില്ല. വലിയ കടക്കെണിയിലാണ് ബസ് ഉടമകൾ.
ലാലു മാത്യു
സ്വകാര്യ ബസ് ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |