പത്തനംതിട്ട: വ്യാപകമായി നടന്ന മരംകൊള്ള, കൊവിഡ് പ്രതിരോധത്തിലെ പാളിച്ച തുടങ്ങിയ ഗുരുതര വിഷയങ്ങളിൽ സർക്കാരിന്റെ വീഴ്ചകൾ മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ അൻപത് വർഷം മുൻപ് നടന്ന കോളേജ് സംഘർഷം പറയുന്നതെന്ന് ബെന്നി ബെഹനാൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം ചർച്ചകൾ കൊണ്ട് ആർക്കും പ്രയാേജനമില്ല. വനംകൊള്ള വലിയ ചർച്ചയായി കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി കോളേജ് രാഷ്ട്രീയം പറഞ്ഞ് ഒളിച്ചോടുകയാണ്.
കൊവിഡിന്റെ ഒന്നാം തരംഗത്തിൽ പ്രതിരോധപ്രവർത്തനത്തിന് ബഹുമതി നേടിയ കേരളത്തിൽ രണ്ടാംതരംഗത്തിൽ രോഗ സ്ഥിരീകരണ നിരക്കും മരണസംഖ്യയും കുതിച്ചുയർന്നു. ഒരു മാസത്തിനുള്ളിൽ മരണസംഖ്യ ഇരട്ടിയായി. അമേരിക്കയിലും യൂറോപ്പിലും മരണസംഖ്യ ഗണ്യമായി കുറഞ്ഞപ്പോൾ കേരളത്തിൽ കുതിച്ചുയർന്നതായാണ് ലോകാരോഗ്യ സംഘടനയുടെയും എെ.സി.എം.ആറിന്റെയും കണക്കുകൾ.
സർക്കാരിന്റെ പാളിച്ച മറയ്ക്കാൻ പൊട്ടക്കണക്ക് പറയുകയാണ്. മരിച്ചവരുടെ ആശ്രിതർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കാതിരിക്കാൻ ഇത് കാരണമാകും. ശരിയായ കണക്ക് പുറത്തുവിട്ടെങ്കിൽ മാത്രമേ രോഗത്തിന്റെ പ്രഹരശേഷി അറിയാൻ കഴിയൂവെന്ന് ബെന്നി ബഹനാൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, കേരളകോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് വിക്ടർ ടി.തോമസ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |