പത്തനംതിട്ട : പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ വിനയായെന്ന് കർഷകർ. വിവാദത്തെ തുടർന്ന് നിലവിലെ നിയമങ്ങൾ അനുസരിച്ച് അനുവാദമുള്ള സ്ഥലങ്ങളിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വനംവകുപ്പ് തടസം നിൽക്കുന്നുവെന്നാണ് കർഷകരുടെ പരാതി. ജില്ലയിൽ കർഷകർക്ക് പതിച്ചു നൽകിയ സ്ഥലങ്ങളിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള അനുമതി വനംവകുപ്പ് നിഷേധിച്ചിരിക്കുകയാണ്. മലയോര മേഖലയിലും പടിഞ്ഞാറൻ മേഖലയിലും ഇതു ബാധകമായി.
1964ലെ ലാൻഡ് അസൈൻമെന്റ് നിയമപ്രകാരം പട്ടയം ലഭിച്ച പ്രദേശങ്ങളിലെ കർഷകർക്ക് ചില വ്യവസ്ഥകൾക്കു വിധേയമായി മരങ്ങൾ മുറിക്കാൻ അനുവാദമുണ്ടായിരുന്നു.
2005 വൃക്ഷം വളർത്തൽ നിയമപ്രകാരം സ്വകാര്യ ഭൂമിയിലെ പട്ടയ ഷെഡ്യൂൾ റിസർവ് ചെയ്യാത്തതായ എല്ലാ മേഖലയിലും ചന്ദനം ഒഴികെയുള്ള മരങ്ങളുടെ അവകാശം കർഷകർക്കാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതിൻപ്രകാരം സ്വന്തം കൃഷിയിടങ്ങളിൽ നട്ടുവളർത്തിയ മരങ്ങൾ വ്യവസ്ഥകളില്ലാതെ തന്നെ മുറിച്ചുമാറ്റിയിരുന്ന കർഷകരുടെ അവകാശം വനംവകുപ്പ് ഇല്ലാതാക്കുകയാണ്.
വിവാഹം, ആശുപത്രി, വിദ്യാഭ്യാസം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് പണം ആവശ്യമുള്ളപ്പോൾ മരങ്ങൾ മുറിച്ചു വിൽക്കേണ്ട ആവശ്യമുള്ള കർഷകർ പാസിനായി ഓഫീസുകൾ കയറിയിറങ്ങുകയാണ്.
'' ഭൂമി പതിവു നിയമവും പട്ടയവ്യവസ്ഥകളും ബാധകമല്ലാത്ത റവന്യു, വനം ഭൂമികളിൽ നടന്നിട്ടുള്ള വനംകൊള്ളകളുടെ പേരിൽ കർഷകരെ ബലിയാടാക്കാനുള്ള നീക്കങ്ങളെ രാഷ്ട്രീയകക്ഷികൾ പിന്തുണയ്ക്കരുത്.
ജോൺ മാത്യു ചക്കിട്ടയിൽ,
ജനകീയ കർഷക സമിതി ചെയർമാൻ
1964 ലാൻഡ് അസൈൻമെന്റ് നിയമം: പട്ടയം ലഭിച്ച പ്രദേശങ്ങളിലെ കർഷകർക്ക് വ്യവസ്ഥകൾക്ക് വിധേയമായി മരം മുറിക്കാം.
2005 വൃക്ഷം വളർത്തൽ നിയമം: പട്ടയം അല്ലാത്ത ഭൂമയിലെ മരം മുറിക്കാൻ കർഷകർക്ക് അനുവാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |