തിരുവല്ല: യോഗ എന്നാൽ ആതിരയ്ക്ക് നിത്യേനയുള്ള പരിശീലനം മാത്രമല്ല. യോഗയുടെ അനന്തസാദ്ധ്യതകളെ ഗഹനമായി പഠിച്ച് ജീവിതത്തെ കൂടുതൽ ആസ്വാദ്യകരമാക്കാനുള്ള പരിശ്രമത്തിലാണ് അവർ. എട്ട് വർഷമായി യോഗ ചെയ്തുവരുന്ന ആതിര തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിലെ മെഡിക്കൽ ഫിസിയോളജി ട്യൂട്ടറാണ്. യോഗയിലെ സൂക്ഷ്മ വ്യായാമങ്ങളെക്കുറിച്ചും പ്രമേഹരോഗികൾക്ക് ഇതെങ്ങനെ ഫലപ്രദമാകുന്നെന്ന വിഷയത്തിൽ സേലത്തെ വിനായക യൂണിവേഴ്‌സിറ്റിയുടെ കീഴിൽ രണ്ടുവർഷത്തോളമായി ഗവേഷണം നടത്തുന്നു. ഇതിന്റെ ഭാഗമായി യോഗാചാര്യൻ സുധീഷ്‌കുമാറിന്റെ ശിക്ഷണത്തിൽ തിരുവല്ല പൈതൃക് സ്‌കൂൾ ഒഫ് യോഗയിൽ എം.എസ് സിയും പഠിക്കുകയാണ്. ദിവസവും രാവിലെയോ വൈകിട്ടോ ആഹാരത്തിന് മുമ്പ് നിശ്ചിതസമയം യോഗ പരിശീലിക്കണമെന്നത് ആതിരയുടെ വർഷങ്ങളായുള്ള ചിട്ടയാണ്. ഗവേഷണത്തിന്റെ ഭാഗമായി കൊവിഡ് കാലത്തെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രബന്ധവും തയ്യാറാക്കിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും യോഗ പരിശീലനം വളരെ ഫലപ്രദമാണെന്ന് സ്വന്തം അനുഭവത്തിലൂടെ ആതിര സമർത്ഥിക്കുന്നു. പ്രാണായാമത്തിലൂടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താനാകും. സ്ത്രീകൾക്ക് ശരീരസൗന്ദര്യം നിലനിറുത്താനും യോഗ സഹായിക്കും. ഗർഭിണിയായിരുന്ന സമയത്തും യോഗ പരിശീലിച്ചിരുന്നു. കൃത്യമായി പറഞ്ഞാൽ കുഞ്ഞു ജനിക്കുന്നതിന് തലേദിവസം വരെയും. അതുകൊണ്ടുതന്നെ സുഖപ്രസവം സാദ്ധ്യമായെന്ന് ആതിര പറഞ്ഞു. ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾക്കും യോഗ പരിശീലനം ആശ്വാസമാണെന്ന് പഠനത്തിൽ ബോധ്യപ്പെട്ടു. ടൈപ്പ് 2 പ്രമേഹരോഗികളിൽ നടത്തിയ പഠനത്തിൽ യോഗാ പരിശീലനത്തിലൂടെ മരുന്ന് കുറച്ച് പ്രമേഹത്തെ നിയന്ത്രിച്ചതായും അവർ പറഞ്ഞു. ആരോഗ്യമേഖലയിൽ ബിസിനസ് നടത്തുന്ന ഭർത്താവ് രഞ്ജിത്ത് കുമാർ പിന്തുണയേകി ഒപ്പമുണ്ട്. പത്ത് മാസം പ്രായമുള്ള സാകേത് കൃഷ്ണ മകനാണ്. പാലാ പൈക മുലയിൽ വീട്ടിൽ ശിവൻ - ഓമന ദമ്പതികളുടെ മകളായ ആതിരയ്ക്ക് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിൽ മികവ് തെളിയിച്ചതിന് 2007ൽ രാഷ്ട്രപതിയുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |