പത്തനംതിട്ട : സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ നിർദ്ധനർക്കുള്ള ധനസഹായ വിതരണം, പഞ്ചായത്ത് ശ്മശാനം, അങ്കണവാടി എന്നിവ നിർമ്മിക്കാനുള്ള സ്ഥലത്തിന്റെ സമ്മതപത്രം സ്വീകരിക്കൽ തുടങ്ങിയ ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഹരിതകർമ്മ സേനയ്ക്കുള്ള യൂണിഫോമിന്റെ വിതരണവും മന്ത്രി നിർവഹിച്ചു. ആശാ വർക്കർമാർക്കുള്ള ധനസഹായം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു വിതരണം ചെയ്തു. യാഹിർ ഓഡിറ്റോറിയം ഉടമയും പ്രവാസി മലയാളിയുമായ ഇരവിപേരൂർ കൊടിഞ്ഞൂർ വീട്ടിൽ അനിൽ എബ്രഹാം ആണ് ഇരവിപേരൂർ പഞ്ചായത്തിലെ കൊവിഡ് ബാധിതരും ബി.പി.എൽ പരിധിയിൽ പെട്ടതും ഏറ്റവും അധികം കഷ്ടതകൾ അനുഭവിക്കുന്നതുമായ 300 കുടുംബങ്ങൾക്ക് 2000 രൂപ വീതം ആറു ലക്ഷം രൂപ സ്‌പോൺസർ ചെയ്തത്.
ഇരവിപേരൂർ സെന്റ് ജോൺസ് എൽ.പി സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന ജൂലി ലിസി ഉമ്മന്റെ സ്മരണാർഥം മൂന്നാം വാർഡിൽ അങ്കണവാടി കെട്ടിടം പണിയുന്നതിന് പുറത്തുംമുറി കുടുംബാംഗങ്ങൾ നൽകിയ മൂന്നു സെന്റ് സ്ഥലത്തിന്റെയും ഉടമസ്ഥാവകാശ രേഖകളും സമ്മതപത്രവുമാണ് പഞ്ചായത്തിനു കൈമാറിയത്. ഇരവിപേരൂർ ഐ.ജി.ഒ ക്യാമ്പസിനോട് ചേർന്നാണ് വാതക ശ്മശാനത്തിനുള്ള അഞ്ച് സെന്റ് സ്ഥലം റവ. ഡോ. ടി വൽസൻ എബ്രഹാം പ്രസിഡന്റായിട്ടുള്ള കെ.ഇ.എ ഫൗണ്ടേഷൻ 25 വർഷത്തേക്ക് ലീസിനു നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |