പത്തനംതിട്ട : തിരുവല്ല കടപ്ര സ്വദേശിയായ നാല് വയസുകാരനിൽ കഴിഞ്ഞ ദിവസം ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചതോടെ കൊവിഡ് വ്യാപന ഭീതിയിലാണ് ആരോഗ്യ വകുപ്പ്. എവിടെ നിന്ന് രോഗം പകർന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല.
കുട്ടിയുടെ സ്രവത്തിന്റെ ജനിതക (ജീനോമിക്) പഠനത്തിലാണ് പുതിയ വേരിയന്റായ ഡെൽറ്റ പ്ലസ് കണ്ടെത്തിയത്. ന്യൂഡൽഹിയിലെ സി.എസ്.ഐ.ആർ ഐ.ജി.ഐ.ബി (കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി) യിൽ നടത്തിയ പരിശോധനയിൽ വകഭേദം കണ്ടെത്തുകയായിരുന്നു.
കടപ്രയിൽ ഒന്നരമാസമായി കൊവിഡ് നിരക്ക് കുറയാതെ തുടരുകയാണ്. നാൽപത് എത്തിയ കൊവിഡ് പോസിറ്റീവിറ്റി നിരക്ക് നിലവിൽ പതിനെട്ടിലാണ് നിൽക്കുന്നത്. ദിവസങ്ങളായി നിരക്ക് വ്യത്യാസമില്ലാതെ തുടരുകയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന സ്ഥലവും കടപ്രയാണിപ്പോൾ.
രോഗവ്യാപന ശേഷി കൂടുതലുള്ള വകഭേദമായതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.
മൂന്നാം തരംഗത്തിൽ ആശങ്ക
കൊവിഡ് രണ്ടാംതരംഗം ജില്ലയിൽ വർദ്ധിക്കാൻ കാരണം ഡെൽറ്റ പ്ലസ് ആണോയെന്ന് പരിശോധിക്കുകയാണ് ആരോഗ്യ വകുപ്പ്. നിലവിൽ കടപ്രയിൽ ആന്റിജൻ പരിശോധനയും ആർ.ടി.പി.സി.ആർ പരിശോധനയും നടത്തുന്നുണ്ട്. ഇത് പൂനൈയിലും ഡൽഹിയിലും പരിശോധനയ്ക്ക് അയക്കും. മൂന്നാം തരംഗം ജില്ലയിൽ ഈ സാഹചര്യത്തിൽ ആരംഭിച്ചാൽ പ്രത്യാഘാതം കടുക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ കോളനികൾ കേന്ദ്രീകരിച്ചാണ് കൊവിഡ് വ്യാപനം വർദ്ധിക്കുന്നത്.
കോളനികളിലും പരിസരപ്രദേശങ്ങളിലും ആണ് കൊവിഡ് അതി വ്യാപനം കണ്ടെത്തിയിരിക്കുന്നത്. കോളനികളിൽ കൊവിഡ് സ്ഥിരീകരിക്കുന്ന വ്യക്തികളെ നിർബന്ധമായും ഡി.സി.സിയിലേക്ക് മാറ്റാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
"ഡെൽറ്റ പ്ലസ് കൊവിഡ് വ്യാപനം വർദ്ധിപ്പിക്കും. ഇളവുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. അനാവശ്യമായ യാത്ര ഒഴിവാക്കണം. കൊവിഡ് നിർദേശങ്ങൾ പാലിക്കണം. ഓണത്തിന് മുമ്പ് വ്യാപനം കുറഞ്ഞില്ലെങ്കിൽ വീണ്ടും കൊവിഡ് കേസുകളുടെ കണക്കുകൾ ഇരട്ടിയാകും. "
ഡോ. എ.എൽ ഷീജ
(ഡി.എം.ഒ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |