കോഴഞ്ചേരി : കൊവിഡ് രണ്ടാംതരംഗവും ലോക്ക് ഡൗണും അതിജീവിക്കാൻ കഴിയാതെ സാമ്പത്തിക പ്രതിസന്ധിയിൽ ജനം നട്ടം തിരിയുമ്പോൾ വായ്പ തിരിച്ചടവിന് നിർബന്ധിക്കുകയാണ് ബാങ്കുകളും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിക്കാത്ത സാഹചര്യത്തിൽ കർഷകരും ദിവസക്കൂലിക്കാരും വരുമാനമില്ലാതെ ബുദ്ധിമുട്ടുകയാണ്. അയൽക്കൂട്ടങ്ങൾ മുഖേന എടുത്തിട്ടുള്ള ബാങ്ക് വായ്പകൾ ഉൾപ്പെടെ തിരിച്ചടയ്ക്കാനാണ് നിർദ്ദേശം. ലോക്ക് ഡൗൺ കാലയളവിൽ മുടങ്ങിയ തിരിച്ചടവുകളും തുടർമാസങ്ങളിലെയും ഒന്നും രണ്ടും തവണകളായി അടയ്ക്കാൻ പലർക്കും സാമ്പത്തിക സ്ഥാപനങ്ങൾ നോട്ടീസുകൾ നൽകി.
മഴയും കൊവിഡും മൂലം കാർഷിക മേഖലയിൽ വലിയ തിരിച്ചടി ഏൽക്കേണ്ടി വന്നതിനൊപ്പം കഴിഞ്ഞ ഒന്നര മാസമായി വരുമാനം ഇല്ലാതെ വീട്ടിൽ കഴിയുന്നവരാണ് വായ്പ തിരിച്ചടവിന് നിർബന്ധിതരാകുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്ത് വായ്പകൾ അടച്ചുവന്നവരും സാമ്പത്തിക പരാധീനതയാൽ നട്ടം തിരിയുകയാണ്. ഇന്ധന വില വർദ്ധനയും സാധാരണക്കാരന്റെ നടുവൊടിച്ചു.
വായ്പകൾക്ക് ഇതുവരെ മൊറട്ടോറിയം അനുവദിച്ചിട്ടില്ല. ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. വായ്പകൾക്ക് ഇളവ് പ്രഖ്യാപിച്ചിട്ടില്ലാത്തത് കൊണ്ട് തിരിച്ചടവ് മുടങ്ങിയാൽ സിബിൽ സ്കോറിനെ ബാധിക്കുമെന്നും തുടർന്നുള്ള ഇടപാടുകൾ പ്രതിസന്ധിയിലായിരിക്കുമെന്ന മുന്നറിയിപ്പും ബാങ്ക് അധികൃതർ നൽകുന്നുണ്ട്.
വിലയുമില്ല വിൽപ്പനയുമില്ല
കാർഷികോൽപ്പന്നങ്ങൾക്ക് വില ഇല്ലാത്തതും ഉൽപ്പാദിപ്പിച്ചവ വിൽക്കാൻ കഴിയാത്തതിനാലും കർഷകർ പ്രതിസന്ധിയിലാണ്. ഉൽപ്പന്നങ്ങൾ വിറ്റാൽ പോലും നാമമാത്ര തുകയാണ് ലഭിക്കുന്നത്. കഴിഞ്ഞ നാളുകളിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും വൻ കൃഷി നാശമുണ്ടായ പശ്ചാത്തലത്തിൽ ഉൽപാദനം ഗണ്യമായി കുറഞ്ഞ സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനിടെയാണ് വായ്പകളുടെ തിരിച്ചടവ് നടത്താൻ ബാങ്ക് അധിക്യതർ നിർബന്ധിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ മൊറട്ടോറിയം പ്രഖ്യാപിക്കുകയോ വായ്പകളുടെ തിരിച്ചടവിന് സാവകാശം നൽകുകയോ വേണമെന്നാണ് വിവിധ മേഖലകളിൽ നിന്നുള്ള ആവശ്യം.
" ഗൃഹനാഥൻ ഉപജീവന മാർഗമില്ലാതെ വീട്ടിലിരിപ്പാണ്. ദൈനംദിന ചെലവ് പോലും ബുദ്ധിമുട്ടിയാണ് നടത്തുന്നത്. വായ്പ പ്രയോജനമായിരുന്നെങ്കിലും തിരിച്ചടവിന് സാവകാശം തന്നേ പറ്റൂ.''
(ഉഷാമണി, വീട്ടമ്മ , ആറന്മുള )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |