അടൂർ : ലഹരിയുടെ കാണാക്കയങ്ങളിലേക്ക് വഴുതിവീഴുന്നവരുടെ കണ്ണുതുറപ്പിക്കുന്നതായി കേരളകൗമുദി പത്തനംതിട്ട യൂണിറ്റും ഗാന്ധിഭവൻ ഐ.ആർ.സി.എയും സംയുക്തമായി ലോകലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാർ. മിത്രപുരം ഉദയഗിരിയിലെ ഗാന്ധിഭവൻ ലഹരിചികിത്സാ പുനരധിവാസകേന്ദ്രത്തിൽ നടത്തിയ സെമിനാർ അവിടെ ചികിത്സയിൽ കഴിയുന്നവരുടെ ജീവിതത്തിന് പുതിയ വെളിച്ചം പകരാനും സഹായകരമായി.
ആൺകുട്ടികൾക്കിടയിൽ രക്ഷിതാക്കൾ തികഞ്ഞ ജാഗ്രതപാലിക്കണമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത എക്സൈസ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണർ ബി.വേണുഗോപാലക്കുറുപ്പ് ചൂണ്ടിക്കാട്ടി. 10 വയസ്സുവരെ കുട്ടികൾ പൂർണ്ണമായും രക്ഷിതാക്കളുടെ വലയത്തിലാണ്. എന്നാൽ 12 നും 19 നും ഇടയിലുള്ള കുട്ടികൾക്കിടയിലാണ് ലഹരിയുടെ ചതിക്കുഴികൾ നിറഞ്ഞിരിക്കുന്നത്. ഇവരെ വഴിതെറ്റിക്കുന്നതിന് തക്കംപാർത്ത് ഒളിഞ്ഞും തെളിഞ്ഞും കഞ്ചാവിന്റേത് ഉൾപ്പെടെയുള്ള ലോബികൾ പ്രവർത്തിക്കുന്നുണ്ട്.
ലോക്ക് ഡൗണിനെ തുടർന്ന് മദ്യത്തിന്റെ അംഗീകൃത വിപണനകേന്ദ്രങ്ങൾ അടഞ്ഞുകിടന്നതിനെ തുടർന്ന് വ്യാജമദ്യലോബികൾ സജീവമായി തലപൊക്കി. ഇക്കൂട്ടരാണ് സമൂഹത്തിന് ശാപമായി മാറുന്നതെന്നും ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.
കഞ്ചാവ് ലോബികൾക്ക് എതിരായ ജാഗ്രതയാണ് സമൂഹത്തിന് ഏറെ അനിവാര്യമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കസ്തൂർബാ ഗാന്ധിഭവൻ വികസന കമ്മിറ്റി ചെയർമാൻ പഴകുളം ശിവദാസൻ പറഞ്ഞു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് പദ്ധതി വിശദീകരണം നടത്തി. തെറ്റുകൾ ഏറ്റുപറഞ്ഞ് മോചിതനാകുമ്പോഴാണ് നാം യഥാർത്ഥ മനുഷ്യനാകുന്നതെന്നും നമ്മളെ തോൽപ്പിക്കാൻ നമ്മളല്ലാതെ ലോകത്ത് ഒരു ശക്തികൾക്കും കഴിയില്ലെന്നും സെമിനാറിൽ ക്ളാസ് നയിച്ച എക്സൈസ് പ്രിവന്റീവ് ഒാഫീസർ എം.കെ.വേണുഗോപൽ ചൂണ്ടിക്കാട്ടി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പ്രത്യേകിച്ചും കുട്ടികൾക്കിടയിൽ കേരളകൗമുദി കാട്ടിവരുന്ന ജാഗ്രത ഏറെ ശ്രദ്ധേയമാണെന്ന് ചടങ്ങിൽ ആശംസ അർപ്പിച്ച ബ്ളോക്ക് പഞ്ചായത്തംഗം എ.പി.സന്തോഷ് പറഞ്ഞു. മിത്രപുരം കസ്തൂർബാ ഗാന്ധി ഭവൻ മാനേജർ വി.ജയകുമാർ പ്രസംഗിച്ചു. കേരളകൗമുദി ലേഖകൻ അടൂർ പ്രദീപ് കുമാർ സ്വാഗതവും ഗാന്ധിഭവൻ ഐ.ആർ.സി.എ പ്രോജക്ട് ഡയറക്ടർ അനിൽകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |