പത്തനംതിട്ട : ജില്ലയ്ക്ക് ആശ്വാസമേകി കൊവിഡ് വ്യാപനം കുറയുന്നു. തുടർച്ചയായി നാല് ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ) പത്തിൽ താഴെയാണ്. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ രണ്ടു ദിവസമായി നാനൂറിൽ താഴെയുമാണ്. ലോക്ക് ഡൗണിൽ ഇളവ് വരുത്തിയ ശേഷവും കൊവിഡിനെ നിയന്ത്രിക്കാനായിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നു.
ഇന്നലെ ടി.പി.ആർ 9.5 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ 24നാണ് ജില്ലയിൽ ടി.പി.ആർ പത്തിൽ താഴെയായത് (9.9). അതസമയം, ജില്ലയുടെ ഇതുവരെയുള്ള ടി.പി.ആർ 10.45 ശതമാനമാണ്. ഇന്നലെ ജില്ലയിൽ 343പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗബാധിതർ പന്തളം നഗരസഭയിലാണ് 55. ആറൻമുളയിൽ 42പേർക്കും റാന്നി പഴവങ്ങാടിയിൽ 26പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിൽ പരിശോധനകളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായി 5 ആർ.ടി.പി.സി.ആർ, 4 ആന്റിജൻ മൊബൈൽ ടെസ്റ്റ് വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പത്ത് ആരോഗ്യ ബ്ളോക്കുകളിലാണ് വാഹനങ്ങളെത്തുന്നത്.
നിലവിൽ ടി.പി.ആർ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ പരിശോധനകളുടെ എണ്ണവും കൂട്ടി.
'' ഇരട്ട മാസ്ക് ഉപയോഗവും സാമൂഹിക അകലവും കൃത്യമായി പാലിച്ചാൽ രോഗ വ്യാപനം വീണ്ടും കുറച്ചു കൊണ്ടുവരാനാകും.
ഡോ. എ.എൽ. ഷീജ, ജില്ലാ മെഡിക്കൽ ഒാഫീസർ.
ആറന്മുളയിൽ രോഗ വ്യാപനം, ജാഗ്രത ശക്തമാക്കും
ടി.പി.ആർ 16.3 ശതമാനം
പത്തനംതിട്ട: വർദ്ധിച്ച കൊവിഡ് വ്യാപനവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കണക്കിലെടുത്ത് ആറന്മുള ഗ്രാമപഞ്ചായത്തിനെ സി കാറ്റഗറിയിൽ ഉൾപ്പെടുത്താൻ ആരോഗ്യമന്ത്രി വീണാജോർജിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ആറന്മുള ഗ്രാമപഞ്ചായത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിലവിൽ 16.3 ശതമാനമാണ്.
മൂന്നാം തരംഗം ഉണ്ടാകുന്നതിന് സാദ്ധ്യത നിലനിൽക്കുന്നതിനാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരമാവധി ജാഗ്രത പുലർത്തുന്നതിന് യോഗം തീരുമാനിച്ചു.
ടി.പി.ആർ അനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നാല് കാറ്റഗറിയായിട്ടാണ് തിരിച്ചിരിക്കുന്നത്. എട്ട് ശതമാനം വരെ ടി.പി.ആർ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എ കാറ്റഗറിയിലും എട്ട് മുതൽ 16 വരെ ബി കാറ്റഗറിയും 16 മുതൽ 24 വരെ സി കാറ്റഗറിയിലും 24ന് മുകളിൽ ഡി കാറ്റഗറിയിലുമാണ് പെടുന്നത്. ക്രിട്ടിക്കൽ കാറ്റഗറിയിൽപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് ഡി കാറ്റഗറിയിൽപ്പെടുത്തിയിട്ടുള്ളത്.
കാറ്റഗറി സിയിൽ ഉൾപ്പെടുന്നത് കുറ്റൂർ, നാറാണംമൂഴി, കവിയൂർ, ഏഴംകുളം, കലഞ്ഞൂർ, ചെന്നീർക്കര, കൊറ്റനാട് പഞ്ചായത്തുകളാണ്. കാറ്റഗറി ഡിയിൽ ഉൾപ്പെടുന്നത് കടപ്ര പഞ്ചായത്താണ്. ആറന്മുള, പ്രമാടം, റാന്നി പഴവങ്ങാടി എന്നീ പഞ്ചായത്തുകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യവകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്.
യോഗത്തിൽ മാത്യു ടി തോമസ് എം.എൽ.എ, ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി, ഡി.എം.ഒ ഡോ. എ.എൽ. ഷീജ, ഡി.ഡി.പി കെ.ആർ. സുമേഷ്, ഡി.പി.എം ഡോ.എബി സുഷൻ, ഡെപ്യുട്ടി ഡി.എം.ഒ ഡോ. സി.എസ്. നന്ദിനി, ടി.പി.ആർ ഉയർന്ന പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |