തിരുവല്ല : അനർഹമായി കൈവശംവച്ചിരിക്കുന്ന മുൻഗണന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡുകൾ ജൂൺ 30ന് മുമ്പ് തിരികെ നൽകാത്തവർക്ക് പണി വരുന്നു. മെച്ചപ്പെട്ട ജീവിതനിലവാരം പുലർത്തുന്ന കുടുംബങ്ങൾ മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡുകൾ കൈവശമുണ്ടെങ്കിൽ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതാണ്. ഇതിനായി ചില മാനദണ്ഡങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ, ആദായനികുതി അടയ്ക്കുന്നവർ, പ്രതിമാസ വരുമാനം 25000 രൂപയ്ക്ക് മുകളിലുള്ളവർ, ഒരേക്കറിന് മേൽ സ്ഥലമുള്ളവർ, 1000 ചതുരശ്ര അടിക്ക് മേൽ വിസ്തൃതിയുള്ള വീടോ, ഫ്‌ളാറ്റോ ഉള്ളവർ, നാല് ചക്രവാഹനം സ്വന്തമായിട്ടുള്ളവർ,കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽ നിന്നോ സ്വകാര്യ സ്ഥാപന ജോലിയിൽ നിന്നോ 25000 രൂപയിലധികം പ്രതിമാസ വരുമാനമുള്ളവർ എന്നിവർ സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം മുൻഗണനാ പട്ടികയ്ക്ക് പുറത്തായി. ഇവർ പൊതുവിഭാഗത്തിലേക്ക് മാറുന്നതിന് സ്വമേധയാ അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ കാർഡ് ഉടമകളെ ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാക്കും. അപേക്ഷ സപ്ലൈ ഓഫീസിൽ നേരിട്ട് സമർപ്പിക്കാം.
വിവരങ്ങൾ അറിയിക്കാം ഫോൺ : 0469 2701327,
9188527613, 9188527615.
പരിശോധന ശക്തമാക്കും
ജൂലായ് മുതൽ സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കും. പരിശോധനയിൽ കണ്ടെത്തുന്നവർക്ക് ഈ കാർഡ് ഉപയോഗിച്ച് നാളിതുവരെ വാങ്ങിയിട്ടുള്ള റേഷൻ സാധനങ്ങളുടെ കമ്പോള വില ഒരു കിലോഗ്രാമിന് (അരി 40 രൂപ, ഗോതമ്പ്‍ 29 രൂപ, പഞ്ചസാര 35 രൂപ) എന്നിങ്ങനെ ഈടാക്കും.
അർഹതയില്ലാതെ റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് ശിക്ഷാർഹമാണ്. നിയമനടപടികൾ സ്വീകരിക്കും.
താലൂക്ക് സപ്ലൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |