കോന്നി: സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വനംവകുപ്പിൽ ഉദ്യോഗസ്ഥ ലോബിയുടെ ഇഷ്ടപ്രകാരം ഇറങ്ങിയ സ്ഥലമാറ്റ ഉത്തരവിനെതിരെ ജീവനക്കാരിൽ പ്രതിഷേധം. പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ ഉൾപ്പെട്ട ദക്ഷിണ വനമേഖലയിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരുടെ പൊതുസ്ഥലംമാറ്റത്തിനായി കൊല്ലം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രസിദ്ധീകരിച്ച സ്ഥലംമാറ്റ പട്ടികയാണ് വിവാദമായിരിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിനുള്ള നിബന്ധനകൾ 2017ൽ സർക്കാർ പുതുക്കി നിശ്ചയിച്ച് ഉത്തരവായിട്ടുള്ളതാണ്. എന്നാൽ വനംവകുപ്പിൽ ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ് സ്ഥലംമാറ്റങ്ങൾ നടക്കുന്നത്. തടി, ചെറുകിട വനവിഭവങ്ങൾ, മണൽ, കാട്ടിറച്ചി മുതലായവ കടത്തുന്ന സംഘങ്ങൾക്ക് ഒത്താശ ചെയ്തതിന് സ്ഥലംമാറ്റപ്പെട്ട ജീവനക്കാരെ വീണ്ടും തിരികെ എത്തിച്ചതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരുടെ പൊതുസ്ഥലംമാറ്റത്തിനായി കൊല്ലം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജൂൺ 16ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിലെ പല പിഴവുകളും തിരുത്താതെയാണ് ഇതിന്റെ അന്തിമ പട്ടിക ഈ മാസം 23ന് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് ജീവനക്കാർ പറയുന്നു. അർഹരായ നിരവധി ജീവനക്കാരെ ഒഴിവാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയതെന്നാണ് പ്രധാന ആക്ഷേപം.
അഴിമതിക്കാർ തിരികെയെത്തി
കോന്നി കാട്ടാത്തി ആദിവാസി വനസംരക്ഷണ സമിതിയുടെ ലക്ഷങ്ങളുടെ ഫണ്ട് വെട്ടിച്ചതിന്റെ പേരിൽ സസ്‌പെൻഷനിലാവുകയും പട്ടയഭൂമിയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന സർക്കാർ മരങ്ങൾ മുറിച്ചു കടത്താൻ ഒത്താശ ചെയ്തതിന്റെ പേരിൽ സ്ഥലം മാറ്റപ്പെടുകയും വേട്ട സംഘത്തിന് ഒത്താശ ചെയ്യുകയും ചെയ്തതിന്റെ പേരിൽ നടപടി നേരിടേണ്ടി വന്ന ഉദ്യോഗസ്ഥനെ മാസങ്ങൾക്കുള്ളിൽ തിരികെ എത്തിച്ചതായും ജീവനക്കാർ പറയുന്നു.
തിരുവനന്തപുരം ഫോറസ്റ്റ് ഫ്‌ളൈയിംഗ് സ്‌ക്വാഡിലായിരിക്കെ ഇടമലയാർ ആനവേട്ട കേസിലെ പ്രതികൾക്ക് അന്വേഷണ വിവരം ചോർത്തിക്കൊടുത്തതിന്റെ പേരിൽ സ്ഥലംമാറ്റപ്പെട്ട ജീവനക്കാരനെയും വീണ്ടും ഇതേ സ്‌ക്വാഡിലേക്കുതന്നെ നിയമിച്ചു. ഇതിനുപുറമെയാണ് ജീവനക്കാർക്കിടയിലും പൊതുസമൂഹത്തിലും ചിരപരിചിതരായ സംഘടനാ നേതാക്കളെ വനം ഇന്റലിജൻസ് സെല്ലിൽ നിയമിച്ചത്.
ഉത്തരവിനെതിരെ ജീവനക്കാരുടെ
സംഘടനകൾ രംഗത്ത്
ഉന്നത ഉദ്യോഗസ്ഥർക്ക് താല്പര്യമുള്ള ജീവനക്കാരെ പൊതുസ്ഥലംമാറ്റ പട്ടികയുടെ കരടിൽ പോലും ഉൾപ്പെടുത്താതെയാണ് ഇവരുടെ ഓഫീസുകളിൽ നിയമിച്ചിട്ടുള്ളതെന്നും, വനം വകുപ്പിൽ ഉദ്യോഗസ്ഥ - മാഫിയ കൂട്ടുകെട്ട് എത്രമാത്രം ശക്തമാണെന്ന് തെളിയിക്കുന്നതാണ് ഇതെന്നും ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു. അശാസ്ത്രീയ സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാരുടെ സംഘടനകൾ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |