തിരുവല്ല : സിവിൽ സപ്ലൈസിന്റെ ഓഫീസ് കം സൂപ്പർ മാർക്കറ്റ് ആൻഡ് ഗോഡൗൺ നിർമ്മാണം പാതിവഴിയിൽ നിലച്ചു. തിരുവല്ല - മാവേലിക്കര റോഡിലെ കാവുംഭാഗം അമ്പിളി ജംഗ്ഷന് സമീപത്തെ ബഹുനില കോംപ്ലക്‌സിന്റെ നിർമ്മാണമാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്. അടിത്തറയുടെ കോൺക്രീറ്റിംഗും പില്ലറുകളുമൊക്കെയായി ഒരുനിലയുടെ കുറേഭാഗത്തെ മേൽക്കൂര നിർമ്മാണം മാത്രമാണ് ആകെ പൂർത്തിയായിട്ടുള്ളത്. ബഹുനില കെട്ടിടത്തിന്റെ ബാക്കി പണികളും ചുറ്റുമതിൽ നിർമ്മാണവും മണ്ണിട്ടുയർത്തലുമെല്ലാം മുടങ്ങി സ്ഥലമാകെ കാടുമൂടിയ നിലയിലാണ്. സിവിൽ സപ്ലൈസിന്റെ റേഷൻ കടകളിലേക്കുള്ള ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണും ഓഫീസ് സമുച്ചയവും ഷോപ്പിംഗ് കോംപ്ലക്‌സും ഉൾപ്പെടുന്ന കെട്ടിടം നിർമ്മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി 5.5 കോടിയാണ് കരാർ നൽകിയത്. എറണാകുളം സ്വദേശി കരാർ ഏറ്റെടുത്ത നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചിരുന്നത് എച്ച്.എൽ.എൽ ഇൻഫ്രാടെക് സർവീസാണ്.
പത്തുവർഷമായിട്ടും പണി പൂർത്തിയായില്ല
ശിലയിട്ട് പത്തുവർഷമായിട്ടും കെട്ടിടം പണി പോലും തീർന്നില്ല. 2011ലാണ് പദ്ധതിക്കായി ആദ്യം ശിലാസ്ഥാപനം നടത്തിയെങ്കിലും പലവിധ കാരണങ്ങളാൽ തുടർനടപടികൾ നീണ്ടുപോയി. പിന്നീട് തടസങ്ങൾ മാറിയതോടെ 2018 ഡിസംബർ 17ന് കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി. 2019 ഒക്ടോബർ 16ന് മുമ്പ് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു കരാർ. 2020 മേയ് വരെയും പിന്നീട് കരാർ കാലാവധി നീട്ടിനൽകി. എന്നിട്ടും 50 ശതമാനം പോലും നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചില്ല. സാമ്പത്തിക പ്രതിസന്ധി കാരണം കരാറുകാർക്ക് പണം നൽകാത്തതാണ് നിർമ്മാണം മുടങ്ങാൻ കാരണമായതെന്നാണ് അറിയുന്നത്.
സപ്ലൈകോ വാടക കെട്ടിടത്തിൽ
നിലവിലെ സപ്ലൈകോയുടെ ഓഫീസും ഗോഡൗണും കറ്റോട് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പ്രതിമാസം മുപ്പതിനായിരം രൂപ വാടകയിനത്തിൽ നൽകിവരുന്നു. പുതിയ കെട്ടിടം നിർമ്മിച്ച് ഓഫീസും ഗോഡൗണും അവിടേക്ക് മാറ്റാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. എന്നാൽ നിർമ്മാണം വൈകുന്നതിനാൽ വർഷങ്ങളായി കടുത്ത സാമ്പത്തിക ബാദ്ധ്യതയാണ് സിവിൽ സപ്ലൈസിന് ഉണ്ടാക്കുന്നത്. അമ്പിളി ജംഗ്‌ഷനിലെ ചതുപ്പ് നിലമായിരുന്ന ഈസ്ഥലം 1989ൽ വികസന പ്രവർത്തനങ്ങൾക്കായി സിവിൽ സപ്ലൈസിന് സർക്കാർ പതിച്ചു നൽകുകയായിരുന്നു.
ചെലവ് : 5.5 കോടി, പണി തുടങ്ങിയത് : 2011ൽ
അധികൃതരുടെ അനാസ്ഥയാണ് നിർമ്മാണം നീണ്ടുപോകാൻ കാരണം. പണികൾ മുടങ്ങിയ കെട്ടിടഭാഗങ്ങൾ നശിക്കുകയാണ്.
ശ്രീനിവാസ് പുറയാറ്റ്,
തിരുവല്ല നഗരസഭാംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |