പത്തനംതിട്ട: നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 14 പേർക്ക് കടിയേറ്റു. നായയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പേ വിഷബാധ ഉള്ളതായി സംശയമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവെയ്പ് നൽകി. ഇന്നലെ രാവിലെ 10.30ന് ആണ് സെൻട്രൽ ജംഗ്ഷനിൽ നായയുടെ ആക്രമണം ഉണ്ടാകുന്നത്. ജനങ്ങൾ കല്ലെടുത്തെറിഞ്ഞും അടിച്ചും പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ നായ കുറ്റികാട്ടിലേക്ക് ഓടി മറയുകയായിരുന്നു.
രാവിലെ 5.30ന് മലയാലപ്പുഴയിൽ ബിനു (40) എന്നയാളെ ആക്രമിച്ചതാണ് തുടക്കം. പിന്നീട് പത്തനംതിട്ട സിവിൽ സ്റ്റേഷനിലെ സെക്യുരിറ്റി മോഹനനെ (52) സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ കയറി കടിച്ചു. ബഹളം കേട്ട് ആളുകൾ എത്തി നായയെ ഓടിച്ചതോടെ സെൻട്രൽ ജംഗ്ഷനിൽ ബാങ്ക് ജീവനക്കാരനായ കൈപ്പട്ടൂർ സ്വദേശി ലജു തോമസിനെ (23) ദേഹമാസകലം ആക്രമിച്ചു പരിക്കേൽപ്പിച്ചു. രാവിലെ പണിയ്ക്ക്പോയ അന്യസംസ്ഥാന തൊഴിലാളി സലാംഗീർ അലി (30), ഭാര്യയെ ഓഫീസിലാക്കി മടങ്ങിയ കൈപ്പട്ടൂർ സ്വദേശി രാജേഷ് കുമാർ (46), ബസ് കയറാൻ നിന്ന തിരുവനന്തപുരം സ്വദേശി ബിപിൻ കുമാർ (38), ഇതോടൊപ്പം വാഴമുട്ടം സ്വദേശി ശ്രീകുമാർ (59), ആനപ്പാറയിലുള്ള മല്ലിക (46), ഓമല്ലൂർ സ്വദേശി നിഷാ ഷാജൻ (32), പ്രക്കാനം സ്വദേശി സാബു വർഗീസ് (61), കോന്നി സ്വദേശി യാക്കൂബ് (38), വാഴമുട്ടം സ്വദേശി രാജു (59), നൂറനാട് സ്വദേശി ഹനീഫ (57), നാരങ്ങാനം സ്വദേശി സിസി ജോർജ് (75) എന്നിവരെയും നായ കടിച്ചു.
ഇന്ന് മുതൽ നായകളെ പിടികൂടും
ശല്യം ഏറിയതിനാൽ തെരുവുനായ്ക്കളെ അടിയന്തരമായി പിടികൂടി വന്ധ്യംകരിക്കാൻ നടപടി തുടങ്ങി.
കെ.ആർ.അജിത് കുമാർ,
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |