പത്തനംതിട്ട : തെരുവുനായ വിളയാട്ടത്തെ തുടർന്ന് നഗരം ഭീതിയിലായി. വന്ധ്യംകരിക്കാനായി നായകളെ പിടിച്ച് തുടങ്ങിയെങ്കിലും ആളുകളെ കടിച്ച നായയെ കണ്ടെത്താനായില്ല. ഇത് നഗരത്തിലെത്തുന്ന ആളുകളെ പരിഭ്രാന്തിയിലാക്കുന്നുണ്ട്. കടിച്ചിട്ട് കാട്ടിലേക്ക് ഓടി മറയുന്ന നായയെ നാട്ടുകാരും അധികൃതരുമെല്ലാം തിരഞ്ഞെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന പതിനഞ്ച് നായകളെ പിടികൂടി വന്ധ്യംകരിക്കാനായി കടപ്രയിലുള്ള മൃഗാശുപത്രിയിൽ എത്തിച്ചു. പിടികൂടിയതിൽ ഒരെണ്ണത്തിന് പേയുടെ ലക്ഷണങ്ങൾ ഉണ്ട്. ഇൗ നായ്ക്കളെ ഇരുപത് ദിവസത്തെ നിരീക്ഷണത്തിന് ശേഷം പുറത്ത് വിടും. പെട്ടിഓട്ടോയിൽ ഇരുമ്പ് കൂട് സ്ഥാപിച്ചാണ് നായ്ക്കളെ കടപ്രയിലേക്ക് കൊണ്ടുപോയത്.
ചൊവ്വാഴ്ച രാവിലെയും വൈകിട്ടുമായി നഗരത്തിൽ നിരവധി പേരെയാണ് ഓടിനടന്ന് തെരുവ് നായ് കടിച്ചത്. നഗരസഭ സൂപ്രണ്ട്, വനിതാ ജീവനക്കാരി, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരൻ എന്നിവർക്കും വൈകിട്ട് ഓഫീസ് വിട്ട് പുറത്തിറങ്ങിയപ്പോൾ കടിയേറ്റു. രാത്രിയിൽ നായയെ പിടികൂടാൻ പൊലീസും രംഗത്ത് എത്തിയിരുന്നു.
പുലർച്ചെ മലയാലപ്പുഴയിൽ നിന്നാണ് നായയുടെ ആക്രമണം തുടങ്ങിയത്. കടിയേറ്റവരെല്ലാം ജനറൽ ആശുപത്രിയിൽ എത്തി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്.
തെരുവ് നായ ശല്യം രൂക്ഷം
നഗരത്തിൽ അടുത്തിടെ തെരുവ് നായ ശല്യം രൂക്ഷമായിട്ടുണ്ട്. വഴി നടക്കാൻ പറ്റാത്ത വിധം നായ്ക്കളുടെ ശല്യമാണ് നഗരത്തിൽ. നടന്നു പോകുന്നവരുടെ അടുത്തേക്ക് കുരച്ച് കൊണ്ട് നായ്ക്കൾ ചാടി അടുക്കാറുമുണ്ട്. വലിച്ചെറിയുന്ന ഇറച്ചി അവശിഷ്ടങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങൾ ഇവ തിന്നാൻ കൂട്ടമായാണ് ഇവ എത്തുന്നത്. കോഴിക്കടകളിൽ നിന്നുള്ള വേസ്റ്റുകൾ റിംഗ്‌റോഡിലാണ് തള്ളുന്നത്. മാർക്കറ്റ്, അറവുശാല, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, ഡോക്ടേഴ്‌സ് ലൈൻ എന്നീഭാഗങ്ങൾ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ വെട്ടിപ്രം പതിനൊന്നാം വാർഡിൽ കോഴമാലിന്യവുമായെത്തിയ വാഹനം അധികൃതർ പിടിച്ചെടുത്തിരുന്നു.
വന്ധ്യംകരിച്ച് തുറന്ന് വിടും
ആനിമൽ ബർത്ത് കൺട്രോൾ എന്ന എ.ബി.സി പദ്ധതി പ്രകാരമാണ് ഇപ്പോൾ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തികസഹായത്തോടെ മൃഗസംരക്ഷണ വകുപ്പ്, കുടുംബശ്രീ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നായ്ക്കളെ പിടിക്കാനുള്ള ചുമതല കുടുംബശ്രീകളെയാണ് ഏൽപ്പിച്ചിട്ടുള്ളത്. പരിശീലനം ലഭിച്ച കൊല്ലം
സ്വദേശി കണ്ണന്റെ നേതൃത്വത്തിലാണ് നഗരസഭയിലെ നായ്ക്കളെ പിടിക്കുന്നത്. ജില്ലയിൽ ഇപ്പോൾ കടപ്രയിൽ മാത്രമാണ് വന്ധ്യംകരണകേന്ദ്രമുള്ളത്. നേരത്തെ കൊടുമണ്ണിലുണ്ടായിരുന്നകേന്ദ്രം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പൂട്ടി. ഒരു നായയെ പിടികൂടി വന്ധ്യംകരിക്കാൻ 2100 രൂപയാണ് നഗരസഭ അനുവദിച്ചിരിക്കുന്നത്. മരുന്ന്, കുത്തിവയ്ക്കുന്ന ഡോക്ടരുടെ വിഹിതം, കുടുംബശ്രീ യൂണിറ്റിന്റെ ചെലവുകൾ എന്നിവ ചേർത്താണ് ഈ തുക. തെരുവുനായ്ക്കളെ പിടികൂടി വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരിച്ച് മൂന്നുദിവസം പാർപ്പിച്ച് മുറിവുണങ്ങിയശേഷം പിടിച്ച സ്ഥലത്ത് തുറന്നുവിടുകയാണ് ചെയ്യുന്നത്. വന്ധ്യംകരണം നടത്തിയ നായ്ക്കളുടെ ചെവിയിൽ ഇതിന്റെ അടയാളവും രേഖപ്പെടുത്തും.
കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ
പത്തനംതിട്ട നഗരസഭ 212 നായ്ക്കളെ വന്ധ്യംകരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |