റാന്നി: ഈമാസം പതിനഞ്ചിനകം തിരുവാഭരണപാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ നടപടികൾ അതത് ഗ്രാമപഞ്ചായത്തുകൾ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിർദേശിച്ചു. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന ഓൺലൈൻ യോഗത്തിലാണ് ഇക്കാര്യം നിർദേശിച്ചത്. അയിരൂർ പഞ്ചായത്തിൽ 20 കൈയേറ്റങ്ങളാണുള്ളത്. അവയിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കണം. ചെറുകോൽ പഞ്ചായത്തിൽ 16ഉം. അവയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. കൈയേറ്റം ഒഴിപ്പിച്ച സ്ഥലങ്ങളിൽ നിൽക്കുന്ന ആദായ വൃക്ഷങ്ങൾ പഞ്ചായത്തിനു ലേലം ചെയ്യാം. വൃത്തിയാക്കേണ്ട സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് വൃത്തിയാക്കണമെന്നും കളക്ടർ പറഞ്ഞു. റാന്നിയിലെ 35 കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തിരുവല്ല ആർ.ഡി.ഒ യുടെ മേൽനോട്ടത്തിൽ സ്വീകരിക്കണം. ഒഴിപ്പിക്കാൻ സാധിക്കാത്തവരുടെ കാരണവും റിപ്പോർട്ട് ചെയ്യണം. വടശ്ശേരിക്കര പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത 44 കേസുകളും ഉടൻ ഒഴിപ്പിക്കണം. ആവശ്യം വന്നാൽ പൊലീസ് സഹായവും തേടാം. റാന്നി പെരുനാട്ടിൽ അഞ്ച് കേസുകൾ ഉണ്ട്. അവയുടെ സ്ഥലം കണ്ടെത്തുന്ന നടപടികൾ നടന്നുവരികയാണ്. എ.ഡി.എം അലക്‌സ് പി തോമസ്, എൽ.ആർ ഡെപ്യൂട്ടി കളക്ടർ പി.ആർ.ഷൈൻ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വിവിധ വില്ലേജുകളും കൈയേറ്റങ്ങളുടെ എണ്ണവും
കോഴഞ്ചേരി : 38,
കുളനട : 148,
മെഴുവേലി : 10,
കിടങ്ങന്നൂർ : 28,
ആറന്മുള : 38,
മല്ലപ്പുഴശ്ശേരി : 47
റിപ്പോർട്ട് ചെയ്തിട്ടുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉടൻ നടപടി ആരംഭിക്കും. ഒഴിപ്പിക്കൽ സാധിക്കാതെ വന്നാൽ അതിനുള്ള കാരണവും ബോദ്ധ്യപ്പെടുത്തണം.
ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി,
ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |