പത്തനംതിട്ട : ഏതു നിമിഷവും വന്യമൃഗങ്ങളുടെ മുന്നിലകപ്പെടാം എന്ന ഭീതി ഉള്ളിലൊതുക്കി ഓൺലൈൻ പഠനത്തിനായി ഗവിയിലെ വിദ്യാർത്ഥികൾ കിലോമീറ്ററുകളോളം വനത്തിൽ അലയുന്നു. മൊബൈൽറേഞ്ച് തേടിയാണ് ജീവൻ പണയംവച്ചുള്ള പഠനയാത്ര.
ഗവിയിൽ ആകെയുള്ള ബി.എസ്.എൻ.എൽ ടവറിൽ ടു ജി ഇന്റർനെറ്റ് മാത്രമേയുള്ളൂ. 60 - 70 കിലോമീറ്റർ അകലെ ഇടുക്കി ജില്ലയിലെ കുട്ടിക്കാനം, പത്തുമുറി, പട്ടുമല ഭാഗങ്ങളിലെ സ്വകാര്യ ടെലികോം കമ്പനികളുടെ ടവറിൽ നിന്ന് 4ജി പ്രസരണം ഗവിയിലെ മലകൾക്ക് മുകളിൽ കുറഞ്ഞതോതിലാണെങ്കിലും ലഭിക്കും. പെരിയാർ ടൈഗർ റിസർവ് മേഖലയാണിത്. കരടിയും കടുവയും പുലിയും വിഹരിക്കുന്ന കാടുകൾക്ക് സമീപത്താണ് പഠിക്കാനിരിക്കുന്നത്. ഒരു സ്ഥലത്തും സ്ഥിരമായി റേഞ്ച് കിട്ടാത്തതിനാൽ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറിമാറിക്കയറണം. ആപത്ത് സംഭവിച്ചാൽ വിവരങ്ങളറിയാൻ സംവിധാനങ്ങളില്ല. ആങ്ങമൂഴി - ഗവി റൂട്ടിൽ പട്രോളിംഗ് നടത്താറുളള വനപാലകർ മാത്രമാണ് ആശ്രയം.
സീതത്തോട‌് പഞ്ചായത്തിലെ മൂന്നാം വാർഡായ ഗവിയിൽ സ്കൂൾ, കോളേജ് തലങ്ങളിൽ പഠിക്കുന്ന 68 വിദ്യാർത്ഥികളുണ്ട്. നാലാം ക്ളാസ് വരെ ഗവിയിലും തുടർന്ന് 36 കിലോമീറ്റർ അകലെയുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ സ്കൂളുകളുകളിലുമാണ് ഇവർ പഠിക്കുന്നത്. ഗവി ഇക്കോ ഡെവലപ്മെന്റിന്റെ ബസിലാണ് യാത്ര. ആംബുലൻസിൽ സ്കൂളിൽ പോയിരുന്ന വിദ്യാർത്ഥികൾക്ക് രണ്ട് വർഷം മുൻപാണ് ബസ് അനുവദിച്ചത്. ഉന്നത വിദ്യാഭ്യാസം നേടിയവർ അപൂർവമാണ്. സർക്കാർ ജോലിയുള്ളവർ ആരുമില്ല.
''ഗവിയിൽ ഒാൺലൈൻ പഠനസൗകര്യം ഇല്ലാത്തത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ല.
ഗംഗമ്മ മുനിയാണ്ടി,
ഗവി വാർഡ് അംഗം
കൊവിഡ് ഇല്ലാത്ത ഗവി
ഗവിയിൽ 280 കുടുംബങ്ങളിലായി അറുന്നൂറോളം ആളുകളുണ്ട്. 75പേർക്ക് കൊവിഡ് പിടിപെട്ടിരുന്നു. ഇപ്പോൾ കൊവിഡ് മുക്തമാണ്.
ഗവി
ജില്ലാ ആസ്ഥാനത്ത് നിന്ന് 100ൽ അധികം കി.മീ അകലം. ആങ്ങമൂഴി ജംഗ്ഷനിൽ നിന്ന് അഞ്ച് അണക്കെട്ടുകൾക്ക് മുകളിലൂടെ അറുപത് കിലോമീറ്റർ വനയാത്ര കഴിഞ്ഞെത്തുന്ന പ്രകൃതിസൗന്ദര്യം നിറഞ്ഞസ്ഥലം. ലോക്ക് ഡൗൺ ഇളവുകൾക്ക് കാത്തിരിക്കുകയാണ് ഗവി ടൂറിസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |