കോന്നി: പൊതുമരാമത്ത് വകുപ്പ് മന്ത്രി നേരിട്ടെത്തി നാട്ടുകാർക്ക് ഉറപ്പ് നൽകിയിട്ടും പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഗതിമാറി. പലയിടങ്ങളിലും സ്വകാര്യവ്യക്തികളെ സഹായിക്കാൻ റോഡിന്റെ ഗതി മാറ്റുകയായിരുന്നുവെന്ന് പരാതി ഉയർന്നിട്ടുണ്ട്. നിർമ്മാണ ചുമതല വഹിക്കുന്ന കെ.എസ്.ടി.പി ഉദ്യോഗസ്ഥരും റോഡ് വശത്തുള്ള വസ്തു ഉടമകളും തമ്മിലുള്ള ഒത്തുകളിയാണ് ഗതിമാറ്റത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡിലേക്ക് തള്ളിനിൽക്കുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും ഭിത്തികളും കൈവശമുള്ള ഭൂമിയും നില നിറുത്താനാണ് ചില വ്യക്തികൾ സ്വാധീനം ചെലുത്തി റോഡുപണിയുടെ ഗതിമാറ്റുന്നത്. ഇത്തരം ശ്രമങ്ങൾ വ്യാപകമായി
നടക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം കോന്നിയിൽ എത്തിയ മന്ത്രി മുഹമ്മദ് റിയാസിനോട് നാട്ടുകാർ പരാതി പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള അനധികൃത പ്രവർത്തനങ്ങൾ നടക്കില്ലെന്ന് മന്ത്രി ഉറപ്പ് നൽകി പോയതിന് പിന്നാലെയാണ് കോന്നിയിൽ വീണ്ടും റോഡിന്റെ ഗതിമാറ്റം.
റോഡിന് വീതികൂട്ടിയത് അടയാളപ്പെടുത്തിയ സർവേ കല്ലുകൾ പലതും സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിൽ ഇപ്പോഴുമുണ്ട്. പലരും ഭൂമി വിട്ടുനൽകാതെ റോഡിന്റെ നിർമ്മാണത്തിന് തടസം നിൽക്കുന്ന സാഹചര്യം ഒരുക്കുമ്പോൾ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാകുകയാണ്.
കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള നീക്കത്തെ ബ്ലോക്ക് പടിയിൽ നാട്ടുകാർ പ്രതിഷേധിച്ച് തടസപ്പെടുത്തി. ബ്ലോക്ക് ഓഫീസിന് എതിർഭാഗത്ത് റോഡ് വശത്തുള്ള റിട്ട. വാട്ടർ അതോറ്ററി ഉദ്യോഗസ്ഥൻ അഞ്ചു മുറിയിൽ തങ്കച്ചന്റെ വീടിന്റെ മതിലും ഭൂമിയും സംരക്ഷിക്കുന്ന തരത്തിൽ ഇവിടെ ഓട നിർമ്മിച്ച് സ്ലാബ് ഇടാൻ ശ്രമിച്ചതാണ് നാട്ടുകാരുടെ എതിർപ്പിന് കാരണമായത്. ഓട നിർമ്മാണം റോഡിലേക്കായതോടെ റോഡിന്റെ വളവ് വർദ്ധിച്ചു. മുമ്പ് ഈ വീടിന്റെ മുൻഭാഗത്ത് അങ്കൺവാടി പ്രവർത്തിച്ചിരുന്നു. റോഡ് വശമായതിനാൽ കുട്ടികളുടെ സംരക്ഷണത്തിനായി മതിൽ കെട്ടുകയായിരുന്നു. ഈ മതിലിന്റെ ഉൾഭാഗത്ത് സർവേ കല്ല് നിലവിലുണ്ട്. ഇത് പരിശോധിക്കാതെയാണ് റോഡിലേക്ക് ഒരു മീറ്ററോളം തള്ളി ഓട നിർമ്മിച്ചത്. നാട്ടുകാർ തടഞ്ഞതോടെ പണികൾ നിറുത്തിവച്ചു. താലൂക്ക് സർവയർ എത്തി സ്ഥലം അളന്ന് ബോദ്ധ്യപ്പെട്ടതിനു ശേഷമേ പണികൾ ആരംഭിക്കുകയുള്ളൂവെന്ന് കെ.എസ്.ടി.പി അധികൃതർ നാട്ടുകാർക്ക് ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |