പത്തനംതിട്ട: ലോക്ക് ഡൗണിൽ താറുമാറായ സ്വകാര്യ ബസ് മേഖല ഡീസൽ വില വർദ്ധന കൂടി വന്നതോടെ പൂർണ്ണ തകർച്ചയിലെന്ന് ഉടമകൾ. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 30 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഈയിനത്തിൽ മാത്രം ഒരു ബസിന് പ്രതിദിനം 2500 രൂപയുടെ അധികച്ചെലവുണ്ട്. ഇതു കൂടാതെ ടയർ, ഓയിൽ, സ്‌പെയർ പാർട്സ് എന്നിവയ്ക്കും ആനുപാതിക വർദ്ധനയുണ്ട്. കൊവിഡ് മൂലം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും തകർച്ചയ്ക്ക് കാരണമായി.
ഇക്കഴിഞ്ഞ മാർച്ച് വരെയുള്ള 4 ക്വാർട്ടറിൽ 3 എണ്ണത്തിന് പൂർണ്ണമായും ഒരു ക്വാർട്ടറിന് പകുതിയും റോഡ് നികുതിയിളവ് നൽകിയതൊഴിച്ചാൽ സർക്കാരിൽ നിന്ന് യാതൊരു സഹായങ്ങളും ഈ മേഖലയ്ക്ക് ലഭിച്ചിട്ടില്ല. അതേസമയം സ്വകാര്യ മേഖലയുടെ മൂന്നിലൊന്ന് സർവീസ് മാത്രം നടത്തുന്ന കെ.എസ്.ആർ.ടി.സിക്ക് ആയിരക്കണക്കിന് കോടി രൂപയുടെ സഹായങ്ങളും ഇളവുകളുമാണ് സർക്കാർ നൽകിവരുന്നത്. 2021 ഏപ്രിലിൽ തുടങ്ങിയ ക്വാർട്ടറിലെ ടാക്‌സ് ഒഴിവാക്കി നൽകുന്നതിനു പകരം അടയ്ക്കാനുള്ളതിന് സാവകാശം നീട്ടി നൽകുക മാത്രമാണ് ചെയ്തത്. ഈ കാലയളവിൽ 60 ഓളം ദിവസങ്ങൾ ലോക്ക് ഡൗണായിരുന്നിട്ടുപോലും നികുതി ഒഴിവാക്കിയില്ലെന്ന് ബസുടമകൾ പരാതിപ്പെടുന്നു.
നിരത്തിലിറങ്ങിയത് അഞ്ച് ശതമാനം ബസുകൾ
ടാക്‌സ് ഒഴിവാക്കി നൽകുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഉറപ്പ് ലഭിക്കാത്തതിനാൽ ജില്ലയിലെ 95ശതമാനം ബസുകളും സർവീസ് നിറുത്തുന്ന സമയത്ത് ടാക്സ് ഒഴിവാക്കാനുള്ള ജി ഫോം നൽകിയിരിക്കുകയാണ്. അഞ്ച് ശതമാനം ബസുകളാണ് നിരത്തിലുള്ളത്. കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യമൊരുക്കുന്ന സ്വകാര്യ മേഖലയ്ക്ക് സർക്കാരിന്റെ സഹായമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് ബസുടമകൾ പറയുന്നു.
ആവശ്യങ്ങൾ
1. കൊവിഡ് കാലം കഴിയുന്നതുവരെ റോഡ് നികുതിയിളവ് നൽകുക.
3. ഓടാതെ കിടക്കുന്ന കാലയളവിലെ ഇൻഷുറൻസ് പരിരക്ഷ നീട്ടി നൽകുക.
4. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം.
നിവേദനം നൽകി
കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രിമാർക്കും എം.എൽ.എമാർക്കും നിവേദനം നൽകി. പത്തനംതിട്ട ജില്ലാ ഭാരവാഹികളായ ഷാജി വേണാട്, ലാലു മാത്യു, ജോൺ ഡാനിയേൽ, ജോൺ മാത്യു, പ്രമോദ് കുമാർ എന്നിവരാണ് ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയത്.
1 വർഷത്തിനുള്ളിൽ ഡീസലിന് വർദ്ധിച്ചത് 30 രൂപ,
ഒരു ബസിന് പ്രതിദിനമുള്ള അധികച്ചെലവ് : 2500 രൂപ
95% ബസുകൾ സർവീസ് നടത്തുന്നില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |