പത്തനംതിട്ട : കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ആഘോഷങ്ങൾ ഒഴിവാക്കിയതോടെ കാറ്ററിംഗ് മേഖല പ്രതിസന്ധിയിലായി. ഏറ്റവും മികച്ച സീസൺ സമയത്താണ് കൊവിഡ് രോഗവ്യാപനമുണ്ടായത്. വിവാഹ സമയമായ മാർച്ച് മുതൽ ഓഗസ്റ്റുവരെയാണ് ഇവരുടെ വരുമാനം ഏറെയും ലഭിച്ചിരുന്നത്.
നാനൂറിലധികം കാറ്ററിംഗ് സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ആയിരങ്ങൾക്ക് സദ്യവിളമ്പുന്ന വലിയ പരിപാടികൾ നടത്തുന്ന യൂണിറ്റുകൾ മുതൽ ചെറുകിട സ്ഥാപനങ്ങൾവരെ കൂട്ടത്തിൽ ഉണ്ട്. എണ്ണായിരത്തിലേറെ പേരുടെ ഉപജീവനമാർഗമാണിത്. വിവിധ മതവിഭാഗങ്ങളുടെ വിവാഹങ്ങൾ, പാലുകാച്ചൽ, അടുക്കള കാണൽ, ജന്മദിനങ്ങൾ എന്നിങ്ങനെ തിരക്കേറുന്ന സമയത്താണ് കൊവിഡ് പിടിമുറുക്കിയത്. ഇപ്പോൾ അടുപ്പുപുകയാൻപോലും നിവൃത്തിയില്ലാത്ത സ്ഥിതി. നല്ലനിലയിൽ ഒരു കാറ്ററിംഗ് യൂണിറ്റ് തുടങ്ങണമെങ്കിൽ 15 മുതൽ 20 ലക്ഷം വരെ വേണം.
ഇത്തവണ പ്രതീക്ഷിച്ച ബിസിനസിൽ 10 ശതമാനം പോലും ലഭിച്ചിട്ടില്ലെന്നാണ് കാറ്ററിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. മീനം, മേടം മാസങ്ങൾ കാറ്ററിംഗ് മേഖലയ്ക്ക് ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിക്കുന്ന സീസൺ ആണ്. എന്നാൽ ഇത്തവണ ലഭിച്ച ഓർഡറുകളെല്ലാം റദ്ദായി. സീസണിലേക്ക് ആവശ്യമായ വിറക് ഉൾപ്പെടെയുള്ള പല അവശ്യ സാധനങ്ങളും ഇവർ നേരത്തെ സംഭരിച്ചിരുന്നു. എന്നാലിപ്പോൾ ഓർഡറുകൾ കൂട്ടത്തോടെ റദ്ദായതോടെ വലിയ നഷ്ടമാണ് ഈ മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്.
ഉപതൊഴിലുകളും നഷ്ടമായി
ആഘോഷങ്ങളില്ലാതായതോടെ കാറ്ററിംഗിനോട് അനുബന്ധിച്ചുള്ള ഉപതൊഴിലുകളും നഷ്ടപ്പെട്ടു. പന്തൽ ഡെക്കറേഷൻ, ഓഡിറ്റോറിയം, സ്റ്റേജ് ഡെക്കറേഷൻ, ടാക്‌സി സർവീസ് , പൂക്കച്ചവടം, ഐസ്‌ക്രീം എന്നീ സ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലാണ്. ഡ്രൈവർമാരുടെ ജോലിനഷ്ടമായി. വിളമ്പുകാർക്കും തൊഴിൽ നഷ്ടപ്പെട്ടു.
400ൽ അധികം കാറ്ററിംഗ് സ്ഥാപനങ്ങൾ,
8000 ൽ അധികം ജീവനക്കാർ
"കാറ്ററിംഗ് തൊഴിലാളികൾക്ക് അടിയന്തര പാക്കേജ് ലഭിച്ചിട്ടില്ല. ദുരിതത്തിലായ തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തണം.
പ്രശാന്ത് ആതിര
എ.കെ.സി.എ ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |