പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ ചന്തയുടെ നിർമ്മാണ പ്രവർത്തനം നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചന്ത സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവിലാണു പദ്ധതി പൂർത്തിയാകുക. 5000 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ഇതിൽ ആറു മാംസ സ്റ്റാളുകളും 36 മത്സ്യ സ്റ്റാളുകളും ഉണ്ടാകും. ഏഴ് അടി വീതിയിലുള്ള നടവരാന്തയും ഒരേസമയം 100 പേർക്ക് മത്സ്യം വാങ്ങാനുള്ള സൗകര്യവും ഉണ്ടാകും.
ചന്തയിൽ നിലനിന്നിരുന്ന കെട്ടിടം പൊളിക്കുന്നതിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളം നിർമ്മാണ പ്രവർത്തനം വൈകിയിരുന്നു. ഒരു വർഷം പിന്നിട്ടതിനാൽ ആദ്യ കരാറുകാരൻ പ്രവർത്തനം ഉപേക്ഷിച്ചു. രണ്ടാമത് ടെൻഡർ ക്ഷണിച്ചാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ധാരാളം പേർ ആശ്രയിക്കുന്ന ചന്തയാണിത്. മത്സ്യവ്യാപാരികൾക്കും സ്ത്രീകൾക്കും ഉള്ള റസ്റ്റ് റൂമുകൾ ഉൾപ്പടെയാണു പുതിയ ചന്തയുടെ നിർമ്മാണം. സമയബന്ധിതമായിത്തന്നെ പ്രവർത്തനം മുൻപോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |