തണ്ണിത്തോട്: വിപണി കീഴടക്കുകയാണ് മാമ്പഴം. തമിഴ്നാട്, ആന്ധ്രാ, എന്നിവിടങ്ങളിൽനിന്നാണ് സംസ്ഥാനത്ത് കൂടുതലായും മാമ്പഴങ്ങളെത്തുന്നത്. പാലക്കാട്ടെ മുതലമട, ഗോവിന്ദാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മാമ്പഴങ്ങൾ വരുന്നുണ്ട്. മാമ്പഴങ്ങളിലെ താരങ്ങളായ നീലം കർപ്പൂരം, മൂവാണ്ടൻ, അൽഫോൻസാ, മൽഗോവ, ബംഗാരപ്പള്ളി, സേലം, സിന്ദൂരം, ഒളോർ, കപ്പായി, കിളിച്ചുണ്ടൻ, കോമാങ്ങ തുടങ്ങിയവയ്ക്കാണ് പ്രിയമേറെ. മാമ്പഴത്തിന് കിലോയ്ക്ക് 100 മുതൽ 160 രൂപ വരെ മുൻ മാസങ്ങളിൽ വിലയുണ്ടായിരുന്നെങ്കിലും ഇപ്പോൾ തമിഴ്‌നാട്ടിലെ നീലം അടക്കമുള്ളവ 100 രൂപയ്ക്ക് മൂന്ന് കിലോ വരെ ലഭിക്കും. സംസ്ഥാനത്തെ മാവുകളിൽ നിന്ന് ഇത്തവണ പ്രതീക്ഷിച്ച വിളവ് ലഭിക്കാത്തത് കർഷകർക്ക് തിരിച്ചടിയായിരുന്നു. പൂവിട്ടെങ്കിലും ചൂടും വേനൽ മഴയും തിരിച്ചടിയായി . വീട്ടിലെ മാങ്ങാ പഴുപ്പിച്ച് വഴിയോരങ്ങളിൽ വിൽക്കുന്നവരുമുണ്ട്. ജ്യൂസ് കടകളിൽ മാമ്പഴജ്യൂസ്, ഷേക്ക് എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാമ്പഴം ഉത്പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലെ മുതലമടയിലാണ്. നെല്ലിയാമ്പതി മലനിരകളുടെ താഴ്വരയായ ഇവിടുത്തെ പ്രത്യേക കാലാവസ്ഥ മൂലം മാവുകൾ ആദ്യം പൂക്കുന്നതും വിളവെടുക്കുന്നതും ഇവിടെയാണ് അതിനാൽ രാജ്യത്തെയും ഗൾഫ് നാടുകളിലെയും മാമ്പഴ വിപണിയിൽ മുതലമട മാമ്പഴത്തിന് മേൽക്കെയുണ്ട്. മുൻ വർഷങ്ങളെ അപേഷിച്ച് ഇത്തവണ ജില്ലയിലെ തെരുവോരങ്ങളിലും പഴക്കടകളിലും ഇപ്പോൾ മാമ്പഴത്തിന്റെ കച്ചവടം കൂടുതലാണ് . മുമ്പില്ലാത്ത വിലക്കുറവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |